2
വെട്ടുക്കിളികളുടെ ഒരു സൈന്യം
സീയോനിൽ കാഹളം ഊതുക;
എന്റെ വിശുദ്ധപർവതത്തിൽ യുദ്ധാരവം കേൾപ്പിക്കുക.
 
ദേശത്തിൽ വസിക്കുന്ന സകലരും വിറയ്ക്കട്ടെ,
കാരണം യഹോവയുടെ ദിവസം വരുന്നു.
അതു സമീപമായിരിക്കുന്നു—
അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം,
മേഘങ്ങളും കൂരിരുട്ടുമുള്ള ഒരു ദിവസംതന്നെ.
പർവതങ്ങളിൽ പ്രഭാതം പടരുന്നതുപോലെ
വലുപ്പമുള്ളതും ശക്തിയേറിയതുമായ ഒരു സൈന്യം വരുന്നു.
പണ്ട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല
വരാനിരിക്കുന്ന കാലങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല.
 
അവരുടെമുമ്പിൽ അഗ്നി കത്തുന്നു,
അവരുടെ പിന്നിൽ ജ്വാല മിന്നുന്നു.
അവരുടെമുമ്പിൽ ദേശം ഏദെൻതോട്ടംപോലെ,
അവരുടെ പിന്നിൽ ശൂന്യമരുഭൂമി—
അവരിൽനിന്ന് ഒന്നും ഒഴിഞ്ഞുപോകുന്നില്ല.
അവർക്കു കുതിരകളോടു സാമ്യമുണ്ട്;
അവർ കുതിരപ്പടയോടൊപ്പം ചാടുന്നു.
രഥങ്ങളുടെ ആരവത്തോടെ
അവർ പർവതമേടുകളിൽ ചാടുന്നു
അവർ വൈക്കോൽക്കുറ്റികളെ ദഹിപ്പിക്കുന്ന തീപോലെയും
യുദ്ധസന്നദ്ധരായ ശക്തരായ ഒരു സൈന്യംപോലെയുമാകുന്നു.
 
അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു;
എല്ലാ മുഖങ്ങളും വിളറുന്നു.
അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു;
പടയാളികളെപ്പോലെ മതിൽ കയറുന്നു.
അവർ അണിതെറ്റാതെ
നിരയായി നീങ്ങുന്നു.
അവർ തിങ്ങിഞെരുങ്ങുന്നില്ല;
ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു.
അവർ മുറിവേൽക്കാതെ
വാളുകൾക്കിടയിലൂടെ ചാടുന്നു.
അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു;
അവർ മതിലിന്മീതേ ഓടുന്നു.
അവർ വീടുകളിൽ കടക്കുന്നു;
മോഷ്ടാക്കളെപ്പോലെ അവർ ജനാലകളിൽക്കൂടെ പ്രവേശിക്കുന്നു.
 
10 അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു,
ആകാശം വിറയ്ക്കുന്നു,
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു,
നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല.
11 യഹോവ തന്റെ സൈന്യത്തിന്റെ
മുൻനിരയിൽ ഇടിമുഴക്കുന്നു;
അവിടത്തെ സൈന്യം അസംഖ്യമാണ്,
അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്.
യഹോവയുടെ ദിവസം മഹത്തരം;
അതു ഭയങ്കരം.
അത് അതിജീവിക്കാൻ ആർക്കു കഴിയും?
അനുതാപത്തിനായുള്ള ആഹ്വാനം
12 “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും
ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ
എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു.
 
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,
ഹൃദയത്തെത്തന്നെ കീറുവിൻ;
നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,
അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;
എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,
അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.
14 അവിടന്ന് തിരിഞ്ഞു കരുണകാണിക്കും,
ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം?
നിങ്ങളുടെ ദൈവമായ യഹോവയ്ക്ക്
ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും.
 
15 സീയോനിൽ കാഹളം ഊതുക,
വിശുദ്ധ ഉപവാസം വിളംബരംചെയ്യുക,
വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക.
16 ജനത്തെ ഒരുമിച്ചുകൂട്ടുവിൻ,
സഭയെ വിശുദ്ധീകരിക്കുക;
ഗോത്രത്തലവന്മാരെ കൂട്ടിവരുത്തുവിൻ,
കുഞ്ഞുങ്ങളെയും മുലകുടിക്കുന്നവരെയും
ഒരുമിച്ചുകൂട്ടുവിൻ.
മണവാളൻ തന്റെ മുറിയിൽനിന്ന്
അതേ, മണവാട്ടി തന്റെ മണിയറയിൽനിന്ന് പുറത്തുവരട്ടെ.
17 യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ
ആലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ കണ്ണുനീരൊഴുക്കട്ടെ.
അവർ ഇങ്ങനെ പറയട്ടെ; “യഹോവേ, അങ്ങയുടെ ജനത്തോട് ദയകാണിക്കണമേ.
അവിടത്തെ അവകാശത്തെ നിന്ദാവിഷയമാക്കരുതേ,
ജനതകൾക്കിടയിൽ ഒരു പരിഹാസമാക്കരുതേ.
‘അവരുടെ ദൈവം എവിടെ?
എന്ന് അവർ പറയുന്നതെന്തിന്?’ ”
യഹോവയുടെ മറുപടി
18 അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും
തന്റെ ജനത്തോടു ദയകാണിക്കും.
19 യഹോവ അവരോട് ഇപ്രകാരം മറുപടി പറയും:
“ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും
മതിയാവോളം തരും;
ഇനിയൊരിക്കലും ഞാൻ നിങ്ങളെ
ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല.
 
20 “ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്,
വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും;
അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ* മുങ്ങിത്താഴും
പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും.
അതിന്റെ നാറ്റം ഉയരും;
ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.”
 
അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം!
21 ദേശമേ, ഭയപ്പെടേണ്ട,
സന്തോഷിച്ച് ഉല്ലസിക്കുക.
നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു!
22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട,
തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു.
വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു;
അത്തിയും മുന്തിരിയും ആദായം തരുന്നു.
23 സന്തോഷിക്കുക, സീയോനിലെ ജനമേ,
നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക.
അവിടന്ന് വിശ്വസ്തനാകുകയാൽ
നിങ്ങൾക്കു മുന്മഴ തരുന്നു;
അവിടന്ന് ശിശിരത്തിലും വസന്തത്തിലും
സമൃദ്ധമായ മഴ തരുന്നു.
24 മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും;
ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.
 
25 “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും—
ചെറുതും വലുതുമായ വെട്ടുക്കിളികളും
തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ
എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ.
26 നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും,
അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച
നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും.
ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.
27 ഞാൻ ഇസ്രായേലിലുണ്ടെന്നും
ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു എന്നും
ഞാനല്ലാതെ മറ്റാരും ഇല്ലെന്നും അപ്പോൾ നിങ്ങൾ അറിയും;
ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.
യഹോവയുടെ ദിവസം
28 “പിന്നീട്,
ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും.
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും
നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും
നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും.
29 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും
ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും.
30 ഞാൻ ആകാശങ്ങളിലും
ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും,
രക്തവും തീയും പുകച്ചുരുളുംതന്നെ.
31 യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ
സൂര്യൻ ഇരുളായി മാറുകയും
ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
32 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന
ഏതൊരുവനും രക്ഷിക്കപ്പെടും;
യഹോവ അരുളിച്ചെയ്തതുപോലെ
സീയോൻപർവതത്തിലും ജെറുശലേമിലും
രക്ഷപ്പെട്ടവർ ഉണ്ടാകും,
അവശേഷിക്കുന്നവർക്കിടയിൽപോലും
യഹോവയാൽ വിളിക്കപ്പെടുന്നവർക്കു വിടുതലുണ്ടാകും.
* 2:20 അതായത്, ചാവുകടൽ