സങ്കീർത്തനം 64
ദാവീദിന്റെ ഒരു സങ്കീർത്തനം.
എന്റെ ദൈവമേ, എന്റെ ആവലാതി ശ്രദ്ധിക്കണമേ;
ശത്രുവിന്റെ ഭീഷണിയിൽനിന്നും എന്റെ ജീവനെ കാത്തുകൊള്ളണമേ.
 
ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും
അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ.
അവർ അവരുടെ നാവ് വാൾപോലെ മൂർച്ചയുള്ളതാക്കുന്നു
മാരകാസ്ത്രങ്ങൾപോലെ തങ്ങളുടെ വാക്കുകൾ തൊടുക്കുന്നു.
നിരപരാധിക്കുനേരേ അവർ ഒളിഞ്ഞുനിന്ന് അസ്ത്രം തൊടുക്കുന്നു;
ഭയംകൂടാതെ അതിവേഗം അവരെ ആക്രമിക്കുന്നു.
 
അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു,
അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു;
“ആരതു* കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു.
അവർ അനീതി ആസൂത്രണംചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു:
“നല്ലൊരുപായം നാം തയ്യാറാക്കിയിരിക്കുന്നു!”
മാനവമനസ്സും ഹൃദയവും കുൽസിതംതന്നെ, നിശ്ചയം.
 
എന്നാൽ ദൈവം തന്റെ അസ്ത്രങ്ങൾകൊണ്ട് അവരെ എയ്തുവീഴ്ത്തും;
അതിവേഗത്തിലവർ നിലംപൊത്തും.
അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും,
അങ്ങനെ അവർ നശിച്ചുപോകും;
അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും.
സകലമനുഷ്യരും ഭയപ്പെട്ട്;
ദൈവത്തിന്റെ പ്രവൃത്തികൾ പ്രസ്താവിക്കുകയും
അവിടന്നു ചെയ്തതിനെക്കുറിച്ച് ആലോചനാനിമഗ്നരാകുകയും ചെയ്യും.
 
10 നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും
അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ;
ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ!
സംഗീതസംവിധായകന്.
* സങ്കീർത്തനം 64:5 അഥവാ, ഞങ്ങളെ സങ്കീർത്തനം 64:10 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.