സങ്കീർത്തനം 63
ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്.
ദൈവമേ, അങ്ങാണ് എന്റെ ദൈവം,
ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു;
വെള്ളമില്ലാതെ
ഉണങ്ങിവരണ്ട ദേശത്ത്,
എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു,
എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു.
 
വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു
അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു.
കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു,
എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.
എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും,
അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും.
വിശിഷ്ടഭോജനം* ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു;
എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.
 
എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു;
രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച് ധ്യാനിക്കുന്നു.
അവിടന്ന് എന്റെ സഹായകനായതിനാൽ,
അങ്ങയുടെ ചിറകിൻനിഴലിൽ ഞാൻ ആനന്ദഗാനമാലപിക്കും.
ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു;
അങ്ങയുടെ വലങ്കൈ എന്നെ താങ്ങിനിർത്തുന്നു.
 
എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും;
അവർ ഭൂമിയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിക്കും.
10 അവർ വാളിന് ഇരയാക്കപ്പെടും
കുറുനരികൾക്കവർ ഇരയായിത്തീരും.
 
11 എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും;
ദൈവനാമത്തിൽ ശപഥംചെയ്യുന്നവർ ദൈവത്തിൽ പുകഴും,
എന്നാൽ ഭോഷ്കുപറയുന്ന വായ് നിശ്ശബ്ദമാക്കപ്പെടും.
സംഗീതസംവിധായകന്.
* സങ്കീർത്തനം 63:5 മൂ.ഭാ. മജ്ജയും മേദസ്സും സങ്കീർത്തനം 63:11 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.