24
രണ്ടു കുട്ട അത്തിപ്പഴം
ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും* യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും ലോഹപ്പണിക്കാരെയും ബന്ദികളാക്കി ജെറുശലേമിൽനിന്ന് ബാബേലിലേക്കു കൊണ്ടുപോയതിനുശേഷം, യഹോവയുടെ ആലയത്തിനുമുമ്പിൽ വെച്ചിരിക്കുന്ന രണ്ടു കുട്ട അത്തിപ്പഴം യഹോവ എനിക്കു കാണിച്ചുതന്നു. ഒരു കുട്ടയിൽ ആദ്യമേ പഴുക്കുന്ന വളരെ നല്ല അത്തിപ്പഴവും മറ്റേതിൽ തിന്നാൻ കൊള്ളാത്തവിധം വളരെ ചീഞ്ഞ അത്തിപ്പഴവും ഉണ്ടായിരുന്നു.
അപ്പോൾ യഹോവ എന്നോട്: “യിരെമ്യാവേ, നീ എന്തു കാണുന്നു?” എന്നു ചോദിച്ചു.
“അത്തിപ്പഴങ്ങൾ; നല്ല അത്തിപ്പഴം വളരെ നല്ലതും, ചീത്തയായവ തിന്നുകൂടാതവണ്ണം ഏറ്റവും ചീത്തയും,” എന്നു ഞാൻ ഉത്തരം പറഞ്ഞു.
അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ ദേശത്തുനിന്നും ബാബേല്യരുടെ ദേശത്തേക്ക് ഞാൻ അയച്ച യെഹൂദരായ ബന്ധിതരെ ഈ നല്ല അത്തിപ്പഴംപോലെ നല്ലവരായി ഞാൻ കരുതും. ഞാൻ നന്മയ്ക്കായി എന്റെ ദൃഷ്ടി അവരുടെമേൽ വെച്ച് വീണ്ടും അവരെ ഈ ദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ നീക്കിക്കളയാതെ പണിതുയർത്തുകയും അവരെ പറിച്ചുകളയാതെ നടുകയും ചെയ്യും. ഞാൻ യഹോവ എന്ന്, എന്നെ അറിയാൻ തക്ക ഒരു ഹൃദയം ഞാൻ അവർക്കു നൽകും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവുമായിരിക്കും. അവർ പൂർണഹൃദയത്തോടെ എങ്കലേക്കു മടങ്ങിവരും.
“ ‘എന്നാൽ ചീഞ്ഞുപോയിട്ട് ഭക്ഷിക്കാൻ കൊള്ളരുതാത്ത അത്തിപ്പഴംപോലെ ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനോടും അവന്റെ പ്രഭുക്കന്മാരോടും ജെറുശലേമിൽ ശേഷിച്ചിരിക്കുന്ന ജനത്തോടും ഇടപെടും,’ എന്ന് യഹോവയുടെ അരുളപ്പാട്; ‘അവർ ഈ ദേശത്തു താമസിക്കുന്നവരായാലും ഈജിപ്റ്റിൽ പാർക്കുന്നവരായാലും അങ്ങനെതന്നെ. ഞാൻ അവരെ ഭൂമിയിലെ രാജ്യങ്ങൾക്കെല്ലാം ഭീതിവിഷയവും തിന്മയുടെ പ്രതീകവും ഞാൻ അവരെ നാടുകടത്തുന്ന എല്ലാ സ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും ശാപവും പരിഹാസവിഷയവും ആക്കും. 10 ഞാൻ അവരുടെ പൂർവികർക്കു കൊടുത്ത ദേശത്തുനിന്ന്, അവരെ നശിപ്പിച്ചുകളയുന്നതുവരെയും അവർക്കെതിരേ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും.’ ”
* 24:1 മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം. 24:5 അഥവാ, കൽദയരുടെ 24:9 അതായത്, അവരുടെ പേരുകൾ ഒരു ശാപമായി ഉപയോഗിക്കും. 29:22 കാണുക. അഥവാ, മറ്റുള്ളവർ അവരെ ശപിക്കപ്പെട്ടവർ എന്നനിലയിൽ വീക്ഷിക്കും.