23
നീതിയുള്ള ശാഖ
“എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതുകൊണ്ട് എന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ ആട്ടിൻപറ്റത്തെ സൂക്ഷിക്കാതെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദുഷ്ടതയ്ക്കുള്ള ശിക്ഷ ഞാൻ നിങ്ങളുടെമേൽ വരുത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എന്റെ ആട്ടിൻപറ്റത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ അവയെ ചിതറിച്ചുകളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെക്കൊണ്ടുവരും. അവിടെ അവർ പുഷ്ടിയുള്ളവരായി വർധിക്കും. ഞാൻ അവയ്ക്ക് ഇടയന്മാരെ എഴുന്നേൽപ്പിക്കും; അവർ അവയെ പരിപാലിക്കും. അവ മേലാൽ പേടിക്കുകയില്ല, ഭ്രമിക്കുകയില്ല, നഷ്ടപ്പെടുകയുമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഇതാ, ഞാൻ ദാവീദിനുവേണ്ടി* നീതിയുള്ള ഒരു ശാഖ
എഴുന്നേൽപ്പിക്കുന്ന കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ആ രാജാവ് ജ്ഞാനത്തോടെ ഭരണം നടത്തുകയും
ദേശത്ത് ന്യായവും നീതിയും നടത്തുകയും ചെയ്യും.
അദ്ദേഹത്തിന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും,
ഇസ്രായേൽ സുരക്ഷിതരായി ജീവിക്കും.
യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ,
എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.
7-8 ‘അതിനാൽ ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്ന് ഇനിമേൽ ജനം പറയാതെ, ‘ഇസ്രായേൽഗൃഹത്തിന്റെ അനന്തരഗാമികളെ വടക്കേദേശത്തുനിന്നും അവർ നാടുകടത്തപ്പെട്ടിരുന്ന എല്ലാ രാജ്യങ്ങളിൽനിന്നും കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്നു പറയുന്ന കാലം വരും. അന്ന് അവർ സ്വന്തം ദേശത്തു വസിക്കുമെന്ന് യഹോവയുടെ അരുളപ്പാട്.”
വ്യാജപ്രവാചകന്മാർ
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്:
എന്റെ ഹൃദയം എന്റെ ഉള്ളിൽ തകർന്നിരിക്കുന്നു;
എന്റെ അസ്ഥികളെല്ലാം ഇളകുന്നു.
യഹോവ നിമിത്തവും
അവിടത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും
ഞാൻ കുടിച്ചു മത്തനായവനെപ്പോലെയും വീഞ്ഞിന്റെ
ലഹരി ബാധിച്ചവനെപ്പോലെയും ആയിരിക്കുന്നു.
10 ദേശം വ്യഭിചാരികളാൽ നിറഞ്ഞിരിക്കുന്നു;
ശാപം നിമിത്തം ദേശം വരണ്ടുണങ്ങുന്നു,
മരുഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങിപ്പോകുന്നു.
പ്രവാചകർ ദുഷ്ടതനിറഞ്ഞ മാർഗം അവലംബിക്കുന്നു
അവരുടെ ബലം അന്യായത്തിന് ഉപയോഗിക്കുന്നു.
 
11 “പ്രവാചകനും പുരോഹിതനും ഒരുപോലെ അഭക്തരായിരിക്കുന്നു;
എന്റെ ആലയത്തിൽപോലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
12 “അതുകൊണ്ട് അവരുടെ വഴി അവർക്കു വഴുവഴുപ്പുള്ള പാതപോലെ ആകും;
അവർ ഇരുട്ടിലേക്കു നാടുകടത്തപ്പെടുകയും
അവിടെ അവർ വീണുപോകുകയും ചെയ്യും.
ഞാൻ അവരുടെമേൽ നാശംവരുത്തും;
അവരെ ശിക്ഷിക്കുന്ന വർഷത്തിൽത്തന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
 
13 “ശമര്യയിലെ പ്രവാചകന്മാരിൽ
ഞാൻ അറപ്പുളവാക്കുന്നവ കണ്ടെത്തിയിരിക്കുന്നു:
അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച്
എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചിരിക്കുന്നു.
14 ജെറുശലേമിലെ പ്രവാചകന്മാരിലാകട്ടെ,
ഭയാനകമായ ഒരു കാര്യം ഞാൻ കണ്ടെത്തിയിരിക്കുന്നു:
അവർ വ്യഭിചാരം ചെയ്യുകയും വ്യാജത്തിൽ ജീവിക്കുകയും ചെയ്യുന്നു.
ആരും ദുഷ്ടത വിട്ട് പിന്മാറാതിരിക്കുമാറ്
അവർ ദുഷ്കർമികളുടെ കരത്തെ ബലപ്പെടുത്തുന്നു.
അവരെല്ലാവരും എനിക്കു സൊദോംപോലെയും
അവിടത്തെ നിവാസികൾ ഗൊമോറാപോലെയും ആയിരിക്കുന്നു.”
15 അതിനാൽ പ്രവാചകന്മാരെക്കുറിച്ച് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ അവരെ കയ്‌പുള്ള ഭക്ഷണം തീറ്റിക്കുകയും
വിഷജലം കുടിപ്പിക്കുകയും ചെയ്യും,
കാരണം ജെറുശലേമിലെ പ്രവാചകന്മാരിൽനിന്നു
ദേശത്തു മുഴുവൻ വഷളത്തം വ്യാപിച്ചിരിക്കുന്നു.”
16 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കരുത്;
അവർ നിങ്ങളെ വ്യാജവാഗ്ദാനങ്ങളാൽ നയിക്കുന്നു.
അവർ സംസാരിക്കുന്നതു യഹോവയുടെ വായിൽനിന്നുള്ളതല്ല,
സ്വന്തം ഹൃദയങ്ങളിലെ സങ്കൽപ്പങ്ങളാണ് അവരുടെ ദർശനങ്ങൾ.
17 എന്നെ നിന്ദിക്കുന്നവരോട്, അവർ,
‘നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു,’ എന്നു പറയുന്നു.
സ്വന്തം ഹൃദയത്തിന്റെ പിടിവാശിക്കനുസരിച്ചു നടക്കുന്ന എല്ലാവരോടും അവർ,
‘നിങ്ങൾക്ക് ഒരു അനർഥവും സംഭവിക്കുകയില്ല,’ എന്നും പ്രസ്താവിക്കുന്നു.
18 എന്നാൽ യഹോവയുടെ വചനം ദർശിക്കുകയും കേൾക്കുകയും തക്കവണ്ണം
അവരിൽ ആരാണ് അവിടത്തെ ആലോചനാസഭയിൽ നിന്നിട്ടുള്ളത്?
അവിടത്തെ വചനത്തിനു ചെവിചായ്‌ക്കുകയും ശ്രദ്ധിക്കുകയും ചെയ്തതും ആര്?
19 ഇതാ, യഹോവയുടെ ചുഴലിക്കാറ്റ്
വലിയ ക്രോധത്തോടുതന്നെ പൊട്ടിപ്പുറപ്പെടും,
ഒരു കൊടുങ്കാറ്റ് ചുഴറ്റിയടിക്കുന്നു,
ദുഷ്ടരുടെ ശിരസ്സുകളിന്മേൽത്തന്നെ പതിക്കും.
20 യഹോവ തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം
നിറവേറ്റുന്നതുവരെയും
അവിടത്തെ ക്രോധം പിന്മാറുകയില്ല.
ഭാവികാലത്ത് നിങ്ങൾ
അതു പൂർണമായും ഗ്രഹിക്കും.
21 ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും
അവർ അവരുടെ സന്ദേശവുമായി ഓടി;
ഞാൻ അവരോടു സംസാരിച്ചിട്ടില്ല,
എന്നിട്ടും അവർ പ്രവചിച്ചു.
22 എന്നാൽ അവർ എന്റെ ആലോചനാസഭയിൽ നിന്നിരുന്നെങ്കിൽ,
അവർ എന്റെ ജനത്തിന് എന്റെ വചനങ്ങൾ അറിയിക്കുകയും
അവരുടെ ദുഷ്ടവഴികളിൽനിന്നും ദുഷ്ടതനിറഞ്ഞ പ്രവർത്തനങ്ങളിൽനിന്നും
അവരെ പിന്തിരിപ്പിക്കുകയും ചെയ്യുമായിരുന്നു.
 
23 “ഞാൻ സമീപസ്ഥനായ ഒരു ദൈവംമാത്രമോ,
ഞാൻ വിദൂരസ്ഥനായ ഒരു ദൈവവും അല്ലേ?”
എന്ന് യഹോവയുടെ അരുളപ്പാട്.
24 “ഞാൻ കാണാതവണ്ണം ഒരു മനുഷ്യന്
ഒളിവിടങ്ങളിൽ ഒളിക്കാൻ കഴിയുമോ,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലേ?”
എന്ന് യഹോവയുടെ അരുളപ്പാട്.
25 “ ‘ഞാൻ ഒരു സ്വപ്നംകണ്ടു, ഞാൻ ഒരു സ്വപ്നംകണ്ടു,’ എന്ന് എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാർ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. 26 വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ ഹൃദയത്തിൽ ഈ താത്പര്യം എത്രകാലത്തേക്ക് തുടരും? അവർ തങ്ങളുടെ ഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരാണ്. 27 ബാൽദേവനെ ആരാധിക്കുന്നതുനിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, അവർ പരസ്പരം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയാൻ ഇടവരണമെന്നതാണ് അവരുടെ ലക്ഷ്യം. 28 സ്വപ്നം കണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിട്ടുള്ളവർ എന്റെ വചനം വിശ്വസ്തതയോടെ സംസാരിക്കട്ടെ. വൈക്കോലിനു ധാന്യവുമായി എന്തു ബന്ധം?” എന്ന് യഹോവയുടെ അരുളപ്പാട്. 29 “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന കൂടംപോലെയും അല്ലേ,” എന്ന് യഹോവയുടെ അരുളപ്പാട്.
30 “അതിനാൽ, എന്റെ വചനം എന്ന് അവകാശപ്പെട്ടുകൊണ്ട്, പരസ്പരം വാക്കുകൾ മോഷ്ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ എതിരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്. 31 “അതേ, സ്വന്തം നാവു വഴങ്ങുന്നതു പറഞ്ഞിട്ട്, ‘ഇത് യഹോവയുടെ അരുളപ്പാട്,’ എന്നു പ്രഖ്യാപിക്കുന്ന പ്രവാചകന്മാർക്കു ഞാൻ എതിരായിരിക്കും എന്ന്,” യഹോവയുടെ അരുളപ്പാട്. 32 “അതേ, വ്യാജസ്വപ്നങ്ങൾ പ്രവചനമായി പറയുന്നവരെ ഞാൻ എതിർക്കും. ഞാൻ അയയ്ക്കുകയോ നിയോഗിക്കുകയോ ചെയ്യാതെ, അവരുടെ നിയന്ത്രണമില്ലാത്ത വ്യാജത്താൽ എന്റെ ജനത്തെ വഴിതെറ്റിക്കുന്നവരെ എതിർക്കുകതന്നെ ചെയ്യും. ഇത്തരം പ്രവാചകന്മാരെക്കൊണ്ട് ജനത്തിന് യാതൊരു പ്രയോജനവുമില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
വ്യാജപ്രവചനം
33 “ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ, ‘യഹോവയുടെ അരുളപ്പാട് എന്ത്?’ എന്നു നിന്നോടു ചോദിക്കുമ്പോൾ, നീ അവരോട്: ‘എന്ത് അരുളപ്പാട്! ഞാൻ നിങ്ങളെ ഉപേക്ഷിച്ചുകളയും,’ എന്നു മറുപടി പറയണം. 34 ഒരു പ്രവാചകനോ പുരോഹിതനോ ജനത്തിൽ ആരെങ്കിലുമോ, ‘ഇത് യഹോവയുടെ അരുളപ്പാട്’ എന്ന് അവകാശപ്പെടുന്നെങ്കിൽ, അയാളെയും അയാളുടെ ഭവനത്തെയും ഞാൻ ശിക്ഷിക്കും. 35 അതുകൊണ്ട് നിങ്ങളിൽ ഓരോരുത്തരും തങ്ങളുടെ അയൽക്കാരോടോ തന്റെ സഹോദരങ്ങളോടോ, ‘യഹോവ എന്ത് ഉത്തരമരുളുന്നു?’ എന്നും ‘യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു?’ എന്നും അത്രേ ചോദിക്കേണ്ടത്. 36 എന്നാൽ ‘യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്നു നിങ്ങൾ ഇനിയും പറയാനേ പാടില്ല. കാരണം ഓരോരുത്തരുടെയും വാക്കുകൾ അവരുടെ അരുളപ്പാടായി മാറുന്നു. അങ്ങനെ സൈന്യങ്ങളുടെ യഹോവയും നമ്മുടെ ദൈവവുമായ ജീവനുള്ള ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾ വളച്ചൊടിച്ചിരിക്കുന്നു. 37 ‘യഹോവ എന്ത് ഉത്തരമരുളിയിരിക്കുന്നു? അഥവാ, യഹോവ എന്ത് അരുളിച്ചെയ്യുന്നു?’ എന്നത്രേ നിങ്ങൾ പ്രവാചകനോടു ചോദിക്കേണ്ടത്. 38 ‘ഇത് യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്നു നിങ്ങൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതാണ് യഥാർഥത്തിൽ യഹോവയുടെ അരുളപ്പാട്: ‘ഇത് യഹോവയുടെ അരുളപ്പാട്,’ എന്നു നിങ്ങൾ അവകാശപ്പെടരുത് എന്നു ഞാൻ കർശനമായി പറഞ്ഞിരുന്നിട്ടും ‘ഇത് യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്ന വാക്കുകൾ നിങ്ങൾ ഉപയോഗിച്ചു. 39 അതുകൊണ്ട്, ഞാൻ നിങ്ങളെ സമ്പൂർണമായി മറന്നുകളയും. നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയ നഗരത്തെയും ഞാൻ ഉപേക്ഷിച്ചുകളകയും എന്റെ സന്നിധിയിൽനിന്ന് നിങ്ങളെ നീക്കിക്കളയുകയും ചെയ്യും. 40 ഞാൻ നിത്യനിന്ദയും വിസ്മരിക്കപ്പെടാത്ത നിത്യലജ്ജയും നിങ്ങളുടെമേൽ വരുത്തും.”
* 23:5 അഥവാ, ദാവീദിന്റെ വംശത്തിൽനിന്ന് 23:10 അഥവാ, ഈ കാര്യങ്ങളാൽ 23:33 മൂ.ഭാ. ഭാരം