59
പാപം, അനുതാപം, വീണ്ടെടുപ്പ് 
 
   
 
1 രക്ഷിക്കുവാൻ കഴിയാത്തവിധം യഹോവയുടെ കൈ കുറുകീട്ടില്ല;  
കേൾക്കുവാൻ കഴിയാത്തവിധം അവന്റെ ചെവി മന്ദമായിട്ടുമില്ല.   
2 നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും  
നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്;  
നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാത്തവിധം  
അവന്റെ മുഖത്തെ നിങ്ങൾക്ക് മറയ്ക്കുമാറാക്കിയത്.   
3 നിങ്ങളുടെ കൈകൾ രക്തംകൊണ്ടും  
നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു;  
നിങ്ങളുടെ അധരങ്ങൾ ഭോഷ്ക് സംസാരിക്കുന്നു;  
നിങ്ങളുടെ നാവ് നീതികേട് ജപിക്കുന്നു.   
4 ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല;  
ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല;  
അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു;  
അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.   
5 അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയും  
ചിലന്തിവല നെയ്യുകയും ചെയ്യുന്നു;  
ആ മുട്ട തിന്നുന്നവൻ മരിക്കും;  
പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.   
6 അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല;  
അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല;  
അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ;  
അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്.   
7 അവരുടെ കാൽ ദോഷത്തിനായി ഓടുന്നു;  
കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു;  
അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു;  
ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.   
8 സമാധാനത്തിന്റെ വഴി അവർ അറിയുന്നില്ല;  
അവരുടെ നടപ്പിൽ ന്യായവും ഇല്ല;  
അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു;  
അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല.   
   
 
9 അതുകൊണ്ട് ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു;  
നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല;  
ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു;  
എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു;  
എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു.   
10 ഞങ്ങൾ കുരുടന്മാരെപ്പോലെ ഭിത്തി തപ്പിനടക്കുന്നു;  
കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു;  
സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങൾ നട്ടുച്ചയ്ക്ക് ഇടറുന്നു;  
ശക്തരായവരുടെ മദ്ധ്യത്തിൽ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.   
11 ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു;  
പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു;  
ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല;  
രക്ഷക്കായി കാത്തിരിക്കുന്നു; എന്നാൽ അത് ഞങ്ങളോട് അകന്നിരിക്കുന്നു.   
12 ഞങ്ങളുടെ അതിക്രമങ്ങൾ നിന്റെ മുമ്പാകെ പെരുകിയിരിക്കുന്നു;  
ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു;  
ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു;  
ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു.   
13 അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക,  
ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക,  
പീഡനവും മത്സരവും സംസാരിക്കുക,  
വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.   
14 അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു;  
സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടക്കുവാൻ കഴിയുന്നതുമില്ല.   
15 സത്യം കാണാതെയായി;  
ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു;  
   
 
യഹോവ അത് കണ്ടിട്ട് ന്യായം ഇല്ലായ്കനിമിത്തം  
അവിടുത്തേക്കു അനിഷ്ടം തോന്നുന്നു.   
16 ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു;  
അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി,  
അവിടുത്തെ നീതി അവനെ താങ്ങി.   
17 അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു,  
രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു;  
അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു,  
തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.   
18 അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും;  
അവിടുത്തെ വൈരികൾക്കു ക്രോധവും  
അവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ;  
ദ്വീപുവാസികളോട് അവിടുന്ന് പകരംവീട്ടും.   
19 അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും  
കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും;  
കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ  
ഒരു നദിപോലെ അവൻ വരും.    
   
 
20 എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും  
അവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാടു.   
   
 
21 “ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു: “നിൻ്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.