46
ബാബേല്യ ദേവതകൾ 
 
   
 
1 ബേല് വണങ്ങുന്നു; നെബോ കുനിയുന്നു;  
അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും  
കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു;  
നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും,  
തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.   
2 അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു;  
ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെ  
പ്രവാസത്തിലേക്കു പോയിരിക്കുന്നു.   
   
 
3 “ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി  
യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ,  
എന്റെ വാക്കു കേൾക്കുവിൻ.   
4 നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ;  
നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും;  
ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും  
ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും.   
   
 
5 നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും?  
തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും?   
6 അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു;  
തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്ക് വയ്ക്കുന്നു;  
അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു;  
അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.   
7 അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി  
അതിന്റെ സ്ഥലത്തു നിർത്തുന്നു;  
അത് തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു;  
അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല;  
കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.   
   
 
8 ഇത് ഓർത്തു സ്ഥിരത കാണിക്കുവിൻ;  
അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.   
9 പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ;  
ഞാനല്ലാതെ വേറൊരു ദൈവമില്ല;  
ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.   
10 ആരംഭത്തിൽതന്നെ അവസാനവും  
പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു;  
‘എന്റെ ആലോചന നിവൃത്തിയാകും;  
ഞാൻ എന്റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.   
11 ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ,  
ദൂരദേശത്തുനിന്ന്, എന്റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു;  
ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും;  
ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.   
   
 
12 നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ,  
എന്റെ വാക്കു കേൾക്കുവിൻ.   
13 ഞാൻ എന്റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല;  
എന്റെ രക്ഷ താമസിക്കുകയുമില്ല;  
ഞാൻ സീയോനിൽ രക്ഷയും  
യിസ്രായേലിനു എന്റെ മഹത്ത്വവും നല്കും.”