45
യഹോവയുടെ അഭിഷിക്തനായ കോരെശ് 
 
   
 
1 യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:  
അവനു ജനതകളെ കീഴടക്കി  
രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും  
കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും  
വാതിലുകൾ അടയാതിരിക്കേണ്ടതിനും  
ഞാൻ അവന്റെ വലംകൈ പിടിച്ചിരിക്കുന്നു:   
2 “ഞാൻ നിനക്കു മുമ്പായി ചെന്നു  
ദുർഘടങ്ങളെ നിരപ്പാക്കുകയും  
താമ്രവാതിലുകളെ തകർക്കുകയും  
ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും.   
3 നിന്നെ പേര് ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ,  
യിസ്രായേലിന്റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിന്  
ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും  
മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും.   
   
 
4 എന്റെ ദാസനായ യാക്കോബ് നിമിത്തവും  
എന്റെ വൃതനായ യിസ്രായേൽനിമിത്തവും  
ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു;  
നീ എന്നെ അറിയാതിരിക്കെ  
ഞാൻ നിന്നെ ഓമനപ്പേര് ചൊല്ലി വിളിച്ചിരിക്കുന്നു.   
5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;  
ഞാനല്ലാതെ ഒരു ദൈവവുമില്ല;  
നീ എന്നെ അറിയാതെയിരിക്കെ  
ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.   
6 സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ  
ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ;  
ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.   
7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു;  
ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു;  
യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.   
   
 
8 ആകാശമേ, മേലിൽനിന്നു പൊഴിക്കുക;  
മേഘങ്ങൾ നീതി വർഷിക്കട്ടെ;  
രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ;  
അത് നീതിയെ മുളപ്പിക്കട്ടെ;  
യഹോവയായ ഞാൻ അത് സൃഷ്ടിച്ചിരിക്കുന്നു.   
   
 
9 “നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ,  
തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം;  
മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും  
കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ?   
10 അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത്?’ എന്നും  
സ്ത്രീയോട്: ‘നീ പ്രസവിക്കുന്നത് എന്ത്?’ എന്നും പറയുന്നവനു അയ്യോ കഷ്ടം!”   
   
 
11 യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ  
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“വരുവാനുള്ളതിനെക്കുറിച്ച്, എന്റെ മക്കളെക്കുറിച്ച് നീ എന്നെ ചോദ്യം ചെയ്യുമോ?  
എന്ത് ചെയ്യണമെന്ന് എന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് നീ എനിക്ക് പറഞ്ഞുതരുമോ?   
12 ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു;  
എന്റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.   
13 ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു;  
അവന്റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും;  
അവൻ എന്റെ നഗരം പണിയും;  
വിലയും സമ്മാനവും വാങ്ങാതെ  
അവൻ എന്റെ പ്രവാസികളെ വിട്ടയയ്ക്കും”  
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.   
   
 
14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും  
ദീർഘകായന്മാരായ സെബായരും  
നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും;  
അവർ നിന്റെ പിന്നാലെ നടക്കും;  
ചങ്ങലയിട്ടവരായി അവർ കടന്നുവരും;  
അവർ നിന്നെ വണങ്ങി;  
‘നിന്റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ;  
അവനല്ലാതെ വേറൊരു ദൈവവും ഇല്ല’  
എന്നിങ്ങനെ പറഞ്ഞു നിന്നോട് യാചിക്കും.”   
   
 
15 യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ,  
നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.   
16 അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും;  
വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും.   
17 എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും;  
നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല.   
   
 
18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി;  
അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചത്;  
വസിക്കുവാനത്രേ അതിനെ നിർമ്മിച്ചത്:  
“ഞാൻ തന്നെ യഹോവ; വേറൊരു ദൈവവുമില്ല.   
19 ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവച്ചല്ല സംസാരിച്ചത്;  
ഞാൻ യാക്കോബിന്റെ സന്തതിയോട്:  
‘വ്യർത്ഥമായി എന്നെ അന്വേഷിക്കുവിൻ’ എന്നല്ല കല്പിച്ചിരിക്കുന്നത്;  
യഹോവയായ ഞാൻ നീതി സംസാരിക്കുന്നു,  
നേരുള്ളതു പ്രസ്താവിക്കുന്നു.   
   
 
20 നിങ്ങൾ കൂടിവരുവിൻ;  
ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒന്നിച്ച് അടുത്തുവരുവിൻ;  
വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കുകയും  
രക്ഷിക്കുവാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അറിവില്ല.   
21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ;  
അവർ കൂടി ആലോചിക്കട്ടെ;  
പുരാതനമേ ഇതു കേൾപ്പിക്കുകയും  
പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്?  
യഹോവയായ ഞാൻ അല്ലയോ?  
ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;  
ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.   
22 സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ;  
ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.   
23 എന്നാണ, എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും;  
ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും  
മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.”   
24 “യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട്”  
എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്റെ അടുക്കൽ ചെല്ലും;  
അവനോട് കോപിക്കുന്ന എല്ലാവരും ലജ്ജിച്ചുപോകും.   
25 യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം  
നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.