35
വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം 
 
   
 
1 മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും;  
നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും.   
2 അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും;  
ലെബാനോന്റെ മഹത്ത്വവും  
കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന് നൽകപ്പെടും;  
അവർ യഹോവയുടെ മഹത്ത്വവും  
നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.   
   
 
3 തളർന്ന കൈകളെ ബലപ്പെടുത്തുവിൻ;  
കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കുവിൻ.   
4 മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ,  
ഭയപ്പെടണ്ടാ; ഇതാ, നിങ്ങളുടെ ദൈവം!  
പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു!  
അവൻ വന്നു നിങ്ങളെ രക്ഷിക്കും” എന്നു പറയുവിൻ.   
   
 
5 അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും;  
ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല.   
6 അന്നു മുടന്തൻ മാനിനെപ്പോലെ ചാടും;  
ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും;  
മരുഭൂമിയിൽ വെള്ളവും  
നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.   
7 മരീചിക ഒരു പൊയ്കയായും  
വരണ്ടനിലം നീരുറവുകളായും തീരും,  
കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ,  
പുല്ലും ഓടയും ഞാങ്ങണയും വളരും.   
   
 
8 അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും;  
അതിന് വിശുദ്ധവഴി എന്നു പേരാകും;  
ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല;  
അവൻ അവരോടുകൂടി ഇരിക്കും;  
വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല.   
9 ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല;  
ഒരു ദുഷ്ടമൃഗവും അവിടെ കയറി വരുകയില്ല;  
ആ വകയെ അവിടെ കാണുകയില്ല;  
വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.   
10 അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി  
ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും;  
നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും;  
അവർ ആനന്ദവും സന്തോഷവും പ്രാപിക്കും;  
ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.