34
രാഷ്ട്രങ്ങൾക്കെതിരേയുള്ള ന്യായവിധി 
 
   
 
1 ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ;  
വംശങ്ങളേ, ശ്രദ്ധതരുവിൻ;  
ഭൂമിയും അതിന്‍റെ നിറവും  
ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ.   
2 യഹോവയ്ക്കു സകലജനതകളോടും കോപവും  
അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്;  
അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.   
3 അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും;  
അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും;  
അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും.   
4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും;  
ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും;  
അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും  
അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.   
   
 
5 എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു;  
അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും  
ന്യായവിധിക്കായി ഇറങ്ങിവരും.   
6 യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു;  
കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും  
ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ;  
യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും  
ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.   
7 അവയോടുകൂടി കാട്ടുപോത്തുകളും  
കാളകളോടുകൂടി മൂരികളും വീഴും;  
അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും;  
അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.   
   
 
8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും  
സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന വർഷവും ആകുന്നു.   
9 ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും  
നിലം കത്തുന്ന കീലായും ഭവിക്കും.   
10 രാവും പകലും അത് കെടുകയില്ല;  
അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും;  
തലമുറതലമുറയായി അത് ശൂന്യമായി കിടക്കും;  
ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല.   
11 വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും;  
മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും;  
അവൻ അതിന്മേൽ പാഴിന്‍റെ നൂലും  
ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും.   
12 അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല;  
അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും.   
13 അതിന്‍റെ അരമനകളിൽ മുള്ളും  
അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും;  
അത് കുറുക്കന്മാർക്കു പാർപ്പിടവും  
ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.   
14 മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും;  
വനഭൂതം വനഭൂതത്തെ വിളിക്കും;  
അവിടെ വേതാളം കിടക്കുകയും  
വിശ്രമം പ്രാപിക്കുകയും ചെയ്യും.   
15 അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു  
കുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും;  
അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും.   
   
 
16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ;  
അവയിൽ ഒന്നും കാണാതിരിക്കുകയില്ല;  
ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല;  
അവിടുത്തെ വായല്ലയോ കല്പിച്ചത്;  
അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.   
17 അവിടുന്ന് അവക്കായി ചീട്ടിട്ടു,  
അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു;  
അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി  
തലമുറതലമുറയായി അതിൽ വസിക്കും.