25
സ്തോത്രഗീതം 
 
   
 
1 യഹോവേ നീ എന്റെ ദൈവമാകുന്നു;  
ഞാൻ നിന്നെ പുകഴ്ത്തും;  
ഞാൻ നിന്റെ നാമത്തെ സ്തുതിക്കും;  
നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ  
വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.   
2 നീ ശത്രുകളുടെ നഗരത്തെ കല്ക്കുന്നും  
ഉറപ്പുള്ള പട്ടണത്തെ ശൂന്യവും  
അന്യന്മാരുടെ കൊട്ടാരങ്ങളെ  
നഗരമല്ലാത്തവിധവും ആക്കിത്തീർത്തു;  
അത് ഒരുനാളും പണിയുകയില്ല.   
3 അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും;  
ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും.   
   
 
4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,  
നീ എളിയവന് ഒരു ദുർഗ്ഗവും  
ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും  
കൊടുങ്കാറ്റിൽ ഒരു ശരണവും  
ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.   
5 വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ  
നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു;  
മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ  
ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.   
   
 
6 സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ  
സകലജനതകൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും  
മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും;  
മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും  
മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടുമുള്ള വിരുന്നു തന്നെ.   
7 സകലവംശങ്ങൾക്കും ഉള്ള മൂടുപടവും  
സകലജനതകളുടെയും മേൽ കിടക്കുന്ന മറവും  
അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും.   
8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും;  
യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും  
തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും.  
യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.   
   
 
9 ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം;  
അവനെയാകുന്നു നാം കാത്തിരുന്നത്;  
അവൻ നമ്മെ രക്ഷിക്കും;  
അവൻ തന്നെ യഹോവ;  
അവനെയത്രേ നാം കാത്തിരുന്നത്;  
അവന്റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും.   
10 യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ;  
എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ  
മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും.   
11 നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ  
മോവാബ് അതിന്റെ നടുവിൽ കൈ നീട്ടും;  
എങ്കിലും അവന്റെ അഹങ്കാരവും കൈമിടുക്കും  
അവിടുന്ന് താഴ്ത്തിക്കളയും.   
12 നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ  
അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.