24
ഭൂമിയുടെ ശിക്ഷാവിധി 
 
   
 
1 യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും  
അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും.   
2 ജനത്തിനും പുരോഹിതനും,  
ദാസനും യജമാനനും,  
ദാസിക്കും യജമാനത്തിക്കും,  
വാങ്ങുന്നവനും വില്ക്കുന്നവനും,  
കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും,  
പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും  
ഒരുപോലെ സംഭവിക്കും.   
3 ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും;  
യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.   
   
 
4 ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു;  
ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;   
5 ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു.  
ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു;  
അവർ പ്രമാണങ്ങളെ ലംഘിച്ചു  
ചട്ടത്തെ മറിച്ചു  
നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.   
6 അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി  
അതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു;  
അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി,  
ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.   
7 പുതുവീഞ്ഞ് ദുഃഖിക്കുന്നു;  
മുന്തിരിവള്ളി വാടുന്നു;  
സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു.   
8 തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു;  
ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു;  
കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.   
9 അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല;  
മദ്യം കുടിക്കുന്നവർക്ക് അത് കയ്പായിരിക്കും.   
10 ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു;  
ആർക്കും കടന്നു കൂടാത്തവിധം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു.   
11 വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു;  
സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു;  
ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.   
12 പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു;  
വാതിൽതകർന്നു നാശമായി കിടക്കുന്നു.   
13 ഒലിവു തല്ലുംപോലെയും  
മുന്തിരിപ്പഴം പറിച്ചു തീർന്നിട്ട് കാലാ പെറുക്കുംപോലെയും  
ഭൂമിയുടെ മദ്ധ്യത്തിൽ  
ജനതകളുടെ ഇടയിൽ സംഭവിക്കുന്നു.   
   
 
14 അവർ ഉച്ചത്തിൽ ആർക്കും;  
യഹോവയുടെ മഹിമനിമിത്തം  
അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും.   
15 അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും  
സമുദ്രദ്വീപികളില് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ.   
16 “നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു  
കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു;  
ഞാനോ: “എനിക്ക് ക്ഷയം, എനിക്ക് ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു.  
“ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു;  
ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.”   
   
 
17 ഭൂവാസിയേ, പേടിയും കുഴിയും കെണിയും  
നിനക്കു നേരിട്ടിരിക്കുന്നു.   
18 പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും;  
കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും;  
ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു;  
ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.   
19 ഭൂമി പൊടുപൊടെ പൊട്ടുന്നു;  
ഭൂമി കിറുകിറെ കീറുന്നു;  
ഭൂമി കിടുകിട കിടുങ്ങുന്നു.   
20 ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു;  
കാവൽമാടംപോലെ ആടുന്നു;  
അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു;  
അത് വീഴും, എഴുന്നേല്ക്കുകയുമില്ല.   
   
 
21 ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും  
ഭൂമിയിൽ ഭൂരാജാക്കന്മാരെയും ശിക്ഷിക്കും.   
22 കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടി  
കാരാഗൃഹത്തിൽ അടയ്ക്കുകയും  
ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കുകയും ചെയ്യും.   
23 സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും  
അവന് തന്റെ തേജസ്സ് മൂപ്പന്മാരുടെ മുമ്പിൽ വെളിപ്പെടുത്തുകയാലും  
ചന്ദ്രൻ നാണിക്കുകയും  
സൂര്യൻ ലജ്ജിക്കുകയും ചെയ്യും.