20
ശേബാ ദാവീദിനെതിരേ മത്സരിക്കുന്നു
ബെന്യാമീൻഗോത്രക്കാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു നീചൻ ഉണ്ടായിരുന്നു. അവൻ കാഹളം ഊതിക്കൊണ്ട് വിളിച്ചുപറഞ്ഞു:
“നമുക്ക് ദാവീദിൽ യാതൊരു ഓഹരിയുമില്ല,
യിശ്ശായിപുത്രനിൽ യാതൊരു പങ്കുമില്ല!
ഇസ്രായേലേ, ഓരോരുത്തനും അവനവന്റെ കൂടാരത്തിലേക്കു മടങ്ങിപ്പോകുക!”
അങ്ങനെ ഇസ്രായേൽജനമെല്ലാം ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയെ അനുഗമിച്ചു. എന്നാൽ യെഹൂദാജനമാകട്ടെ, യോർദാൻമുതൽ ജെറുശലേംവരെയുള്ള തങ്ങളുടെ യാത്രയിൽ രാജാവിനോടു ചേർന്നുനിന്നു.
ദാവീദ് ജെറുശലേമിൽ തന്റെ അരമനയിൽ തിരിച്ചെത്തിയപ്പോൾ, താൻ അരമനയുടെ സൂക്ഷിപ്പിനായി ആക്കിയിരുന്ന പത്ത് വെപ്പാട്ടികളെയും അദ്ദേഹം കാവൽക്കാരുടെ മേൽനോട്ടത്തിലുള്ള ഒരു ഭവനത്തിലാക്കി. അവരുടെ ജീവിതാവശ്യങ്ങളെല്ലാം നൽകിയിരുന്നെങ്കിലും അദ്ദേഹം അവരോടുകൂടി കിടക്കപങ്കിട്ടില്ല. അവർ മരണപര്യന്തം വിധവകളെപ്പോലെ കാവൽക്കാരുടെ മേൽനോട്ടത്തിൽ തടവിലായിരുന്നു ജീവിച്ചത്.
പിന്നെ രാജാവ് അമാസയെ വിളിച്ച്, “മൂന്നുദിവസത്തിനകം യെഹൂദാജനതയെ വിളിച്ചുകൂട്ടിക്കൊണ്ട് തന്റെ അടുക്കൽ വരാൻ കൽപ്പിച്ചു.” അങ്ങനെ അമാസ പോയി. എന്നാൽ രാജാവ് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്തിയില്ല.
അപ്പോൾ ദാവീദ് അബീശായിയോടു പറഞ്ഞു: “ഇപ്പോൾ ബിക്രിയുടെ മകനായ ശേബാ, അബ്ശാലോം ചെയ്തതിനെക്കാൾ അധികം ദ്രോഹം നമുക്കു ചെയ്തേക്കാം. അതിനാൽ നിന്റെ യജമാനന്റെ ആളുകളെയും കൂട്ടി അവനെ പിൻതുടരുക; അല്ലെങ്കിൽ അവൻ വല്ല സംരക്ഷിതനഗരവും കണ്ടെത്തുകയും നമ്മിൽനിന്ന് രക്ഷപ്പെടുകയും ചെയ്തേക്കാം.” അതിനാൽ യോവാബിന്റെ ആളുകളും കെരീത്യരും പ്ളേത്യരും സകലപരാക്രമശാലികളായ യോദ്ധാക്കളും അബീശായിയുടെ നേതൃത്വത്തിൽ ബിക്രിയുടെ മകനായ ശേബയെ പിൻതുടരാൻ ജെറുശലേമിൽനിന്ന് പുറപ്പെട്ടു.
അവർ ഗിബെയോനിലെ വലിയ പാറയിലെത്തിയപ്പോൾ അമാസ അവർക്കെതിരേ വന്നു. യോവാബ് പടച്ചട്ടയണിഞ്ഞിരുന്നു. അതിനുമീതേ അരക്കെട്ടിൽ തുകൽവാറും കെട്ടിയിരുന്നു. അതിൽ ഉറയോടുകൂടിയ ഒരു വാൾ കെട്ടിയിരുന്നു. യോവാബു മുമ്പോട്ടു നീങ്ങിയപ്പോൾ അത് ഉറയിൽനിന്നു പുറത്തുവന്നു.
“സുഖംതന്നെയോ സഹോദരാ,” എന്ന് യോവാബ് അമാസയോടു ചോദിച്ചു. അതിനുശേഷം അദ്ദേഹം അടുത്തുവന്ന് ചുംബനം ചെയ്യാനെന്ന ഭാവേന വലതുകരംകൊണ്ട് അമാസയുടെ താടിക്കുപിടിച്ചു. 10 യോവാബിന്റെ പക്കലുള്ള വാൾ അയാൾ ശ്രദ്ധിച്ചില്ല. യോവാബ് അത് അയാളുടെ ഉദരത്തിൽ കുത്തിക്കയറ്റി; അയാളുടെ കുടൽമാല പുറത്തുചാടി. അമാസ മരിച്ചു; അയാളെ രണ്ടാമതൊന്നു കുത്തേണ്ടതായി വന്നില്ല. തുടർന്ന് യോവാബും അദ്ദേഹത്തിന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിൻതുടർന്നു.
11 യോവാബിന്റെ ആൾക്കാരിൽ ഒരുവൻ അമാസയുടെ ശവത്തിനരികെ നിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിനോടു കൂറുള്ളവരും ദാവീദിന്റെ പക്ഷത്തുള്ളവരും യോവാബിനെ പിൻതുടരട്ടെ!” 12 അമാസ നടുവഴിയിൽ ചോരയിൽ കുളിച്ചു കിടന്നിരുന്നു. പടയാളികളെല്ലാം അവിടെ വരുമ്പോൾ നിൽക്കുന്നതായി ഒരുവൻ കണ്ടു. അമാസയുടെ അരികെ വന്നെത്തുന്നവരെല്ലാം അവിടെ നിൽക്കുന്നതായി അയാൾ മനസ്സിലാക്കി. അയാൾ ആ ശവം വയലിലേക്കു വലിച്ചുമാറ്റി ഒരു തുണിയും അതിന്മേൽ ഇട്ടു. 13 അങ്ങനെ അമാസ പെരുവഴിയിൽനിന്നു നീക്കപ്പെട്ടതിനുശേഷം ജനമെല്ലാം ബിക്രിയുടെ മകനായ ശേബയെ പിടികൂടാൻ യോവാബിന്റെ പിന്നാലെ ചെന്നു.
14 ശേബാ ആബേൽ ബേത്ത്-മാക്കാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും ബേര്യരുടെ സകലപ്രവിശ്യകളിലൂടെയും കടന്നുപോയി. അവരെല്ലാം ഒത്തുകൂടി അദ്ദേഹത്തെ അനുഗമിച്ചു. 15 യോവാബും സകലപടയാളികളും വന്ന് ആബേൽ-ബേത്ത്-മാക്കായിൽ ശേബയെ ഉപരോധിച്ചു. പട്ടണത്തിനുള്ളിൽ കടക്കുന്നതിനു ചരിഞ്ഞ പാതയുണ്ടാക്കി. അതു കിടങ്ങിന്റെ വക്കിലായിരുന്നു. യോവാബിനോടുകൂടെയുള്ള ജനമെല്ലാം കോട്ട തകർക്കാനായി ഇടിച്ചുകൊണ്ടിരിക്കുമ്പോൾ 16 ജ്ഞാനമുള്ള ഒരു സ്ത്രീ നഗരത്തിനുള്ളിൽനിന്ന് വിളിച്ചുപറഞ്ഞു: “ശ്രദ്ധിക്കുക! ശ്രദ്ധിക്കുക! ഞാൻ സംസാരിക്കേണ്ടതിന് യോവാബ് ഇവിടേക്കു നീങ്ങിവരണമെന്നു പറഞ്ഞാലും.” 17 യോവാബ് അവളുടെ സമീപത്തേക്കുചെന്നു. “അങ്ങാണോ യോവാബ്?” അവൾ ചോദിച്ചു.
“അതേ! ഞാൻതന്നെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
അവൾ പറഞ്ഞു: “അങ്ങയുടെ ദാസിയായ അടിയനു പറയാനുള്ളതു ശ്രദ്ധിച്ചാലും!”
“ഇതാ ഞാൻ ശ്രദ്ധിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
18 അവൾ തുടർന്നു: “ ‘ആബേലിൽച്ചെന്ന് പ്രശ്നത്തിനു പരിഹാരം തേടുക,’ എന്ന് മുമ്പു പറയുമായിരുന്നു. അങ്ങനെ അവർ പ്രശ്നങ്ങൾ പരിഹരിച്ചും വന്നിരുന്നു. 19 ഞാൻ ഇസ്രായേലിലെ സമാധാനപ്രിയയും വിശ്വസ്തതയുമുള്ള ഒരുവളാണ്. ഇസ്രായേലിനു മാതാവായ ഒരു നഗരത്തെ ഇന്ന് അങ്ങു നശിപ്പിക്കാൻ ഒരുങ്ങുന്നു. യഹോവയുടെ അവകാശത്തെ അങ്ങ് നശിപ്പിക്കാൻ തുനിയുന്നതെന്ത്?”
20 അതുകേട്ട് യോവാബ്, “ദൈവം എനിക്കിതിന് ഇടവരുത്താതിരിക്കട്ടെ. വിഴുങ്ങിക്കളയുന്നതിനോ നശിപ്പിക്കുന്നതിനോ എനിക്ക് ഇടവരാതിരിക്കട്ടെ! 21 ഞങ്ങളുടെ ഉദ്ദേശ്യം അതല്ല. എഫ്രയീം മലനാട്ടുകാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു മനുഷ്യൻ ദാവീദുരാജാവിനെതിരേ കരമുയർത്തിയിരിക്കുന്നു. ആ മനുഷ്യനെ ഏൽപ്പിച്ചുതന്നാൽ ഞാൻ നഗരത്തിൽനിന്നു പിൻവാങ്ങുന്നതായിരിക്കും.”
“അവന്റെ തല മതിലിനുമീതേകൂടി അങ്ങയുടെ അടുത്തേക്ക് എറിഞ്ഞുതരുന്നതായിരിക്കും,” എന്ന് ആ സ്ത്രീ യോവാബിന് മറുപടികൊടുത്തു.
22 അതിനുശേഷം ആ സ്ത്രീ തന്റെ വിവേകപൂർവമായ ഉപദേശവുമായി ജനങ്ങളെ സമീപിച്ച് സകലജനത്തെയും സമ്മതിപ്പിച്ചു. അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അദ്ദേഹം കാഹളമൂതി; പടയാളികൾ നഗരത്തിൽനിന്നു പിൻവാങ്ങി. ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങി; യോവാബും ജെറുശലേമിൽ രാജാവിന്റെ അടുത്തേക്കു മടങ്ങി.
ദാവീദിന്റെ ഉദ്യോഗസ്ഥന്മാർ
23 യോവാബ് സകല ഇസ്രായേൽ സൈന്യത്തിനും അധിപനായിരുന്നു;
കെരീത്യർക്കും പ്ളേത്യർക്കും അധിപതി യെഹോയാദായുടെ മകനായ ബെനായാവ് ആയിരുന്നു.
24 അദോരാം* നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേൽവിചാരകൻ.
അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ.
25 ശെവാ ലേഖകൻ,
സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
26 യായിര്യനായ ഈരാ ദാവീദിന്റെ പുരോഹിതനുമായിരുന്നു.
* 20:24 ചി.കൈ.പ്ര. അദോനിരാം. 1 രാജാ. 4:6;5:14 കാണുക. 20:26 ചി.കൈ.പ്ര. ഇത്രര്യനായ