സങ്കീർത്തനം 54
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ചമച്ചതു.
ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ;
അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ;
എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.
 
അപരിചിതർ എന്നെ ആക്രമിക്കുന്നു;
അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു—
അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല.
സേലാ.
 
ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം;
കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.
 
എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ;
അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.
 
ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും;
യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു,
ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.*
* സങ്കീർത്തനം 54:7 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.