സങ്കീർത്തനം 52
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു.
സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്?
ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ,
ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
വഞ്ചന വിതയ്ക്കുന്നവരേ,
നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു;
അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു
സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്.
സേലാ.
വഞ്ചനനിറഞ്ഞ നാവേ,
നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
 
ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം:
അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും;
ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും.
സേലാ.
നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും;
നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
“ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ
സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട്
മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന
ആ മനുഷ്യൻ ഇതാ!”
 
ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന
ഒരു ഒലിവുമരംപോലെയല്ലോ;
ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ
ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ
അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും.
അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും
അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.
സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.*
* സങ്കീർത്തനം 52:9 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.