സങ്കീർത്തനം 49
കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക;
ഈ ഭൂമിയിൽ അധിവസിക്കുന്ന സകലരുമേ, ഇതു ശ്രദ്ധിക്കുക,
താഴ്ന്നവരും ഉന്നതരും
ധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക:
എന്റെ വായ് ജ്ഞാനം സംസാരിക്കും;
എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം മന്ത്രിക്കും.
സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്‌ക്കും;
കിന്നരവാദ്യത്തോടെ ഞാൻ കടങ്കഥയ്ക്ക് ഉത്തരം പറയും:
 
വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും
കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?
അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും
തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്.
മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ
അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—
8-9 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും
ജീർണത* കാണാതിരിക്കുന്നതിനുമായി
എന്തു നൽകിയാലും മതിയാകുകയില്ല—
ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.
10 ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും
ഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതും
അവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു.
11 ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും,
ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം,
അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.
 
12 മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല;
അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.
 
13 സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും,
അവരുടെ വാക്കുകൾ കേട്ട് അവരെ അനുഗമിക്കുന്നവരുടെയും ഗതി ഇതുതന്നെ.
സേലാ.
14 അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു;
മരണം അവരുടെ ഇടയനായിരിക്കും
എന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും.
അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ള
ശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും.
15 എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും;
അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം.
സേലാ.
16 മറ്റുള്ളവരുടെ ധനം വർധിക്കുകയോ
അവരുടെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുകയോ ചെയ്യുമ്പോൾ നീ ഭയപ്പെടേണ്ടതില്ല;
17 കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല,
അവരുടെ ധനമാഹാത്മ്യം അവരെ പിൻചെല്ലുകയുമില്ല.
18 ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും—
അവരുടെ അഭിവൃദ്ധിയിൽ ജനം അവരെ പുകഴ്ത്തിവന്നെങ്കിലും—
19 അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു,
അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല.
 
20 സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ
നശിച്ചുപോകുന്ന മൃഗങ്ങൾക്കു സമരായിരിക്കും.
* സങ്കീർത്തനം 49:8-9 അഥവാ, ശവക്കുഴി