സങ്കീർത്തനം 14
ദാവീദിന്റെ ഒരു സങ്കീർത്തനം.
“ദൈവം ഇല്ല,” എന്നു
മൂഢർ* തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.
അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ;
നന്മചെയ്യുന്നവർ ആരുമില്ല.
 
ദൈവത്തെ അന്വേഷിക്കുന്ന
വിവേകിയുണ്ടോ എന്നറിയാൻ
യഹോവ സ്വർഗത്തിൽനിന്നു
മാനവവംശത്തെ നോക്കുന്നു.
എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.
 
അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ?
 
മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു;
അവർ ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നില്ല.
ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ,
അതിക്രമം പ്രവർത്തിക്കുന്നവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു.
നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു,
എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു.
 
ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ!
യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ,
യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ.
* സങ്കീർത്തനം 14:1 സങ്കീർത്തനങ്ങളിൽ ഭോഷൻ അഥവാ, മൂഢൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ ധാർമികമായി അധഃപതിച്ചവരെ സൂചിപ്പിക്കുന്നു. സങ്കീർത്തനം 14:3 റോമ. 3:12