സങ്കീർത്തനം 130
ആരോഹണഗീതം.
യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു;
കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ.
കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി
അങ്ങയുടെ കാതുകൾ തുറക്കണമേ.
 
യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ,
കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?
എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്,
അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.
 
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു,
അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,
അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,
ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.
 
ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക,
കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും
സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.
ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും
അവിടന്നുതന്നെ വീണ്ടെടുക്കും.