സങ്കീർത്തനം 122
ദാവീദിന്റെ ആരോഹണഗീതം.
“നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,”
എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.
ജെറുശലേമേ, ഞങ്ങളുടെ കാലുകൾ
നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.
 
ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം;
അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.
അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു—
യഹോവയുടെ ഗോത്രങ്ങൾ—
ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി
യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.
അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു;
ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.
 
ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക:
“ഈ പട്ടണത്തെ* സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും
അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.”
എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി,
“നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.
നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി
ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.
* സങ്കീർത്തനം 122:6 മൂ.ഭാ. അവളെ സങ്കീർത്തനം 122:6 അഥവാ, അഭിവൃദ്ധിപ്പെടട്ടെ