സങ്കീർത്തനം 11
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവയിൽ ഞാൻ അഭയംതേടുന്നു.
“ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,”
എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:
“ഇതാ, ദുഷ്ടർ വില്ലുകുലച്ച്,
അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു;
ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ
എയ്തുവീഴ്ത്തേണ്ടതിനാണത്.
അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ,
നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?”
 
യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;
യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;
അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.
യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.
എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,
അവിടത്തെ ഹൃദയം വെറുക്കുന്നു.
ദുഷ്ടരുടെമേൽ അവിടന്ന്
എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;
ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.
 
കാരണം യഹോവ നീതിമാൻ ആകുന്നു,
അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;
പരമാർഥികൾ തിരുമുഖം ദർശിക്കും.
സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.*
* സങ്കീർത്തനം 11:7 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.