സങ്കീർത്തനം 103
ദാവീദിന്റെ ഒരു സങ്കീർത്തനം.
എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
എൻ മനമേ, യഹോവയെ വാഴ്ത്തുക;
അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—
അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു
നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.
അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന്* വീണ്ടെടുക്കുകയും
നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,
നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്
അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.
 
പീഡിതരായ എല്ലാവർക്കുംവേണ്ടി
യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു.
 
അവിടന്നു തന്റെ വഴികളെ മോശയ്ക്കും
തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി:
യഹോവ കരുണാമയനും ആർദ്രഹൃദയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല,
അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല.
10 അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല;
നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല.
11 ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ,
തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്.
12 കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ,
അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു.
 
13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,
യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;
14 കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു;
നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.
15 മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു,
വയലിലെ പൂപോലെ അതു തഴയ്ക്കുന്നു;
16 അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു,
അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല.
17 എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ
നിതാന്തകാലം നിലനിൽക്കും
അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും—
18 അവിടത്തെ ഉടമ്പടികൾ പാലിക്കുകയും
അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ.
 
19 യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു,
സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു.
 
20 അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്,
അവിടത്തെ ആജ്ഞകൾ നിറവേറ്റുന്ന ദൂതന്മാരേ,
ശക്തരായ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക.
21 അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന
സകലസേവകവൃന്ദമേ, സൈന്യങ്ങളുടെ യഹോവയെ വാഴ്ത്തുക.
22 അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള
സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക.
 
എൻ മനമേ, യഹോവയെ വാഴ്ത്തുക.
* സങ്കീർത്തനം 103:4 മൂ.ഭാ. കുഴിയിൽനിന്ന്