6
ജെറുശലേമിന്മേലുള്ള ഉപരോധം
“ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക!
ജെറുശലേമിൽനിന്ന് ഓടിപ്പോകുക!
തെക്കോവയിൽ കാഹളനാദം മുഴക്കുക!
ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക!
കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു
ഒരു മഹാനാശംതന്നെ.
സുന്ദരിയും പേലവാംഗിയുമായ
സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും.
ഭരണാധിപന്മാർ* തങ്ങളുടെ കൂട്ടവുമായി അവൾക്കെതിരേ വരും;
അവർ അവൾക്കുചുറ്റും കൂടാരമടിക്കും,
അവർ ഓരോരുത്തരും അവർക്കു നിയമിക്കപ്പെട്ടിരിക്കുന്ന സ്ഥലം നശിപ്പിക്കും.”
 
“അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക!
എഴുന്നേൽക്കുക, ഉച്ചയ്ക്കുതന്നെ നമുക്ക് ആക്രമിക്കാം!
എന്നാൽ, അയ്യോ കഷ്ടം! പകൽ കടന്നുപോകുന്നു,
സായാഹ്നത്തിന്റെ നിഴൽ നീണ്ടുവരുന്നു.
അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച്
അതിന്റെ അരമനകളെ നശിപ്പിക്കാം!”
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“വൃക്ഷങ്ങൾ വെട്ടിയിടുക
ജെറുശലേമിനെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കുക.
ഈ നഗരം ശിക്ഷിക്കപ്പെടണം;
അതിന്റെ നടുവിൽ പീഡനം നിറഞ്ഞിരിക്കുന്നു.
ഒരു കിണർ ജലം പുറപ്പെടുവിക്കുന്നതുപോലെ,
അവൾ തന്റെ ദുഷ്ടത പുറപ്പെടുവിക്കുന്നു.
അക്രമവും കൊള്ളയുംമാത്രമേ അവിടെ കേൾക്കാനുള്ളൂ;
അവളുടെ രോഗവും മുറിവും എപ്പോഴും എന്റെമുമ്പിൽ ഇരിക്കുന്നു.
ജെറുശലേമേ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക,
അല്ലാത്തപക്ഷം ഞാൻ നിന്നിൽനിന്ന് അകന്നുപോകുകയും
ആർക്കും വസിക്കാൻ കഴിയാത്ത
ശൂന്യദേശമായി നിന്നെ മാറ്റുകയും ചെയ്യും.”
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“മുന്തിരിവള്ളിയിലെ കാലാ എന്നപോലെ
ഇസ്രായേലിൽ അവശേഷിച്ചവരെ അവർ സമ്പൂർണമായി പറിച്ചെടുക്കട്ടെ;
മുന്തിരിപ്പഴം ശേഖരിക്കുന്നവരെപ്പോലെ
നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.”
 
10 ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും?
എന്റെ വാക്കുകൾ ആരു ശ്രദ്ധിക്കും?
അവരുടെ കാതുകൾ അടഞ്ഞിരിക്കുന്നതിനാൽ
അവർക്കു കേൾക്കാൻ കഴിയുകയില്ല.
യഹോവയുടെ വചനം അവർക്ക് അനിഷ്ടമായിരിക്കുന്നു.
അവർ അതിൽ ആനന്ദം കണ്ടെത്തുന്നില്ല.
11 അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു,
അത് അടക്കിവെക്കാൻ ഇനിയും എനിക്കു കഴിയില്ല.
 
“ആ ക്രോധം തെരുവിലുള്ള കുട്ടികളുടെമേലും
ഒരുമിച്ചു കൂടിയിരിക്കുന്ന യുവാക്കളുടെമേലും ചൊരിയും;
ഭർത്താവിനോടൊപ്പം ഭാര്യയും
പ്രായാധിക്യത്താൽ വലയുന്ന വൃദ്ധരും അതിൽനിന്നു രക്ഷപ്പെടില്ല.
12 അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം
വയലുകളും ഭാര്യമാരും എല്ലാം അന്യരുടെ വകയായിത്തീരും,
ദേശവാസികൾക്കെതിരേ
ഞാൻ കൈനീട്ടുമ്പോൾത്തന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
13 “ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ
സകലരും ദ്രവ്യാഗ്രഹികളാണ്;
പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ,
എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.
14 സമാധാനം ഇല്ലാതിരിക്കെ
‘സമാധാനം, സമാധാനം’ എന്നു പറഞ്ഞുകൊണ്ട്,
അവർ എന്റെ ജനത്തിന്റെ മുറിവുകൾ
ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.
15 വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ?
ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല;
നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല.
അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും;
ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ തകർന്നുപോകും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“കവലകളിൽച്ചെന്ന് നിന്നുകൊണ്ടു നോക്കുക;
പുരാതന പാതകൾ ഏതെന്ന് അന്വേഷിക്കുക
നല്ല മാർഗം എവിടെ എന്നു ചോദിച്ച് അതിൽ നടക്കുക;
അപ്പോൾ നിങ്ങളുടെ പ്രാണനു വിശ്രമം കണ്ടെത്തും.
അവരോ, ‘ഞങ്ങൾ അവയിൽ നടക്കുകയില്ല’ എന്നു പറഞ്ഞു.
17 ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി;
‘കാഹളനാദം ശ്രദ്ധിക്കുക!’ എന്നു കൽപ്പിച്ചു.
എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കുകയില്ല,’ എന്നു നീ പറഞ്ഞു.
18 അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക;
സാക്ഷികളേ,
അവർക്ക് എന്തു സംഭവിക്കുമെന്ന് നിരീക്ഷിക്കുക.
19 ഭൂമിയേ, കേൾക്കുക:
ഇതാ, ഈ ജനം എന്റെ വചനങ്ങളും
എന്റെ ന്യായപ്രമാണവും ശ്രദ്ധിക്കാതെ നിരസിച്ചുകളഞ്ഞതിനാൽ
അവരുടെ ഗൂഢാലോചനകളുടെ ഫലമായ അനർഥം
ഞാൻ അവരുടെമേൽ വരുത്തും.
20 ശേബയിൽനിന്നുള്ള സുഗന്ധവർഗത്തിലും
ദൂരദേശത്തുനിന്നുള്ള മധുരവയമ്പിലും എനിക്കെന്തു കാര്യം?
നിങ്ങളുടെ ഹോമയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല;
നിങ്ങളുടെ മറ്റു യാഗങ്ങളിൽ എനിക്കു പ്രസാദവുമില്ല.”
21 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടസ്സം സൃഷ്ടിക്കും.
മാതാപിതാക്കളും മക്കളും ഒരുമിച്ച് അതിൽത്തട്ടി ഇടറിവീഴും;
അയൽവാസികളും സുഹൃത്തുക്കളും ഒരുമിച്ചു നശിച്ചുപോകും.”
22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, വടക്കേദേശത്തുനിന്ന്
ഒരു സൈന്യം വരുന്നു;
ഭൂമിയുടെ വിദൂരസീമകളിൽനിന്ന്
ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും.
23 അവർ വില്ലും കുന്തവും കൈയിലേന്തും;
അവർ ക്രൂരരും കരുണ കാണിക്കാത്തവരുമാണ്.
അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ,
അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു;
സീയോൻപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ
നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.”
 
24 നാം അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു,
ഞങ്ങളുടെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു.
പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ
അതിവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു.
25 യുദ്ധരംഗത്തേക്കു ചെല്ലുകയോ
വഴിയിലൂടെ നടക്കുകയോ അരുത്,
കാരണം ശത്രുവിന്റെ കൈയിൽ വാളുണ്ട്,
എല്ലായിടത്തും ഭീതി പരന്നിരിക്കുന്നു.
26 എന്റെ ജനത്തിൻപുത്രീ, ചാക്കുശീല ധരിക്കുക,
ചാരത്തിൽക്കിടന്ന് ഉരുളുക;
ഏകജാതനെക്കുറിച്ച് എന്നപോലെ
അതികഠിനമായി വിലപിക്കുക.
സംഹാരകൻ പെട്ടെന്നു
നമ്മുടെനേരേ വരും.
 
27 “നീ എന്റെ ജനത്തിന്റെ ജീവിതം നോക്കി
പരീക്ഷിച്ചറിയേണ്ടതിന്
ഞാൻ നിന്നെ ലോഹങ്ങളുടെ ഒരു പരീക്ഷകനാക്കിയിരിക്കുന്നു,
എന്റെ ജനം അയിരും.
28 അവർ എല്ലാവരും മഹാമത്സരികൾ,
ദൂഷണം പറഞ്ഞു നടക്കുന്നവർ.
അവർ വെങ്കലവും ഇരുമ്പുംതന്നെ;
അവർ എല്ലാവരും വഷളത്തം പ്രവർത്തിക്കുന്നവരാണ്.
29 അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി
ഉല ഉഗ്രമായി ഊതിക്കൊണ്ടിരുന്നു,
എന്നാൽ ഈ ശുദ്ധീകരണം വ്യർഥമായിപ്പോകുന്നു.
ദുഷ്ടന്മാർ നീക്കപ്പെടുന്നില്ലല്ലോ.
30 യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാൽ,
അവർക്ക് ഉപയോഗശൂന്യമായ വെള്ളി എന്നു പേരാകും.”
* 6:3 മൂ.ഭാ. ഇടയന്മാർ 6:10 മൂ.ഭാ. പരിച്ഛേദനമേൽക്കാത്തവർ