45
ബാരൂക്കിന് ഒരു സന്ദേശം
യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതി. പിന്നീട് ഈ വചനങ്ങൾ യിരെമ്യാവ് ബാരൂക്കിന് പറഞ്ഞുകൊടുക്കുകയുണ്ടായി: “ബാരൂക്കേ, ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എനിക്ക് അയ്യോ കഷ്ടം! എന്റെ വേദനയോടൊപ്പം യഹോവ എനിക്കു ദുഃഖവും കൂട്ടിയിരിക്കുന്നു; ഞരക്കംകൊണ്ടു ഞാൻ തളർന്നിരിക്കുന്നു; എനിക്ക് ഒരു ആശ്വാസം ലഭിക്കുന്നില്ല,’ എന്നു നീ പറഞ്ഞുവല്ലോ. എന്നാൽ നിന്നോടു പറയുന്നതിനായി യഹോവ എന്നോട് കൽപ്പിച്ചത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഭൂമിയിലെങ്ങും ഞാൻ പണിതതിനെ ഇടിച്ചുകളയും; ഞാൻ നട്ടതിനെ ഞാൻ പറിച്ചുകളയും. അങ്ങനെയെങ്കിൽ നീ നിനക്കായിത്തന്നെ വലിയ കാര്യങ്ങൾ അന്വേഷിക്കണമോ? അന്വേഷിക്കരുത്. കാരണം ഞാൻ സകലജനത്തിന്മേലും വിനാശംവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്. എന്നാൽ നീ പോകുന്നിടത്തെല്ലാം നിന്റെ ജീവൻ കഷ്ടിച്ച് ഞാൻ രക്ഷപ്പെടുത്തും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”