28
വ്യാജപ്രവാചകനായ ഹനന്യാവ്
ആ വർഷം, യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ, നാലാംവർഷത്തിൽ അഞ്ചാംമാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകനായ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സകലജനത്തിന്റെയും മുമ്പിൽവെച്ച് എന്നോട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും. രണ്ടു വർഷത്തിനുള്ളിൽ, ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നെടുത്ത് ബാബേലിലേക്കു കൊണ്ടുപോയ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെല്ലാം ഞാൻ ഈ സ്ഥലത്തേക്കു തിരികെവരുത്തും. യെഹൂദാരാജാവായി യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും* ബാബേലിലേക്കു പോയിട്ടുള്ള എല്ലാ യെഹൂദാപ്രവാസികളെയും ഞാൻ ഈ സ്ഥലത്തേക്കു കൊണ്ടുവരും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും,’ എന്നും യഹോവ അരുളിച്ചെയ്യുന്നു.”
അപ്പോൾ യഹോവയുടെ ആലയത്തിൽ നിന്നിരുന്ന പുരോഹിതന്മാരുടെയും സകലജനങ്ങളുടെയും മുമ്പിൽവെച്ച് യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട് ഇപ്രകാരം പറഞ്ഞു. “ആമേൻ! യഹോവ അപ്രകാരം ചെയ്യട്ടെ! യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെയും എല്ലാ പ്രവാസികളെയും ബാബേലിൽനിന്ന് ഈ സ്ഥലത്തേക്കു തിരികെ വരുത്തുമെന്നു നീ പ്രവചിച്ച നിന്റെ വാക്കുകൾ യഹോവ സത്യമാക്കിത്തീർക്കട്ടെ. എങ്കിലും ഇപ്പോൾ നീയും സകലജനവും കേൾക്കെ ഞാൻ പറയാൻ പോകുന്ന ഈ വചനം ശ്രദ്ധിക്കുക: നിനക്കുമുമ്പും എനിക്കുമുമ്പും പ്രാചീനകാലംമുതൽ ഉണ്ടായിരുന്ന പ്രവാചകന്മാർ അനേക ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കുമെതിരേ യുദ്ധവും അനർഥവും മഹാമാരിയും പ്രവചിച്ചു. എന്നാൽ സമാധാനത്തെക്കുറിച്ചു പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ വചനം നിറവേറുമ്പോൾ ആ പ്രവാചകൻ യഹോവ അയച്ച ഒരുവൻ എന്ന് തെളിയും.”
10 അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകമെടുത്ത് ഒടിച്ചുകളഞ്ഞു. 11 സകലജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘രണ്ടു വർഷങ്ങൾക്കുള്ളിൽ ഞാൻ ഇതുപോലെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലരാഷ്ട്രങ്ങളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും.’ ” ഇതു കേട്ട് യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി.
12 ഹനന്യാപ്രവാചകൻ യിരെമ്യാവിന്റെ കഴുത്തിലെ നുകം ഒടിച്ചുകളഞ്ഞതിനുശേഷം യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഇപ്രകാരം ഉണ്ടായി: 13 “നീ പോയി ഹനന്യാവിനോട് ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ തടികൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു. എന്നാൽ അതിനുപകരം നിനക്ക് ഇരുമ്പുകൊണ്ടുള്ള ഒരു നുകം ലഭിക്കും. 14 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ എല്ലാ ജനതകളുടെയും കഴുത്തിന്മേൽ അവർ ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ള ഒരു നുകം വെച്ചിരിക്കുന്നു. അവർ അദ്ദേഹത്തെ സേവിക്കും. ഞാൻ വന്യമൃഗങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകിയിരിക്കുന്നു.’ ”
15 അതിനുശേഷം യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു പറഞ്ഞത്: “ഹനന്യാവേ, ശ്രദ്ധിക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല. നീ ഈ ജനത്തെ ഒരു വ്യാജം വിശ്വസിപ്പിച്ചിരിക്കുന്നു. 16 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ നിന്നെ ഭൂമുഖത്തുനിന്നു നീക്കിക്കളയാൻ പോകുന്നു. നീ യഹോവയ്ക്കെതിരേ മത്സരിച്ച് സംസാരിച്ചിരിക്കുകയാൽ ഈ വർഷംതന്നെ മരിക്കും.’ ”
17 അങ്ങനെ ഹനന്യാപ്രവാചകൻ, ആ വർഷം ഏഴാംമാസത്തിൽ മരിച്ചു.
* 28:4 മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം.