14
വരൾച്ച, ക്ഷാമം, വാൾ
വരൾച്ചയെ സംബന്ധിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്:
“യെഹൂദാ വിലപിക്കുന്നു,
അതിന്റെ പട്ടണങ്ങൾ തളരുന്നു;
അവർ ദേശത്തിനുവേണ്ടി വിലപിക്കുന്നു,
ജെറുശലേമിൽനിന്നു നിലവിളി ഉയരുന്നു.
അവരുടെ പ്രഭുക്കന്മാർ തങ്ങളുടെ സേവകരെ വെള്ളത്തിനായി പറഞ്ഞയയ്ക്കുന്നു;
അവർ ജലസംഭരണിയിങ്കലേക്കുപോയി
എന്നാൽ വെള്ളം കാണാതെ,
ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങിപ്പോകുന്നു;
നിരാശരും ലജ്ജിതരുമായി
അവർ തങ്ങളുടെ തലമൂടുന്നു.
മഴയില്ലാത്തതിനാൽ
നിലം വിണ്ടുകീറിയിരിക്കുന്നു;
ഉഴവുകാർ നിരാശരായിരിക്കുന്നു
അവർ തങ്ങളുടെ തലമൂടുകയുംചെയ്യുന്നു.
വയലിലെ മാൻപേട
കുട്ടിയെ പ്രസവിച്ചശേഷം
പുല്ലില്ലായ്കയാൽ ഉപേക്ഷിച്ചുപോകുന്നു.
കാട്ടുകഴുത മൊട്ടക്കുന്നുകളിന്മേൽ നിന്നുകൊണ്ട്
കുറുനരികളെപ്പോലെ കിതയ്ക്കുന്നു;
സസ്യങ്ങൾ ഇല്ലായ്കയാൽ
അതിന്റെ കണ്ണുകൾ തളരുന്നു.”
 
യഹോവേ, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നെങ്കിലും
അങ്ങയുടെ നാമംനിമിത്തം പ്രവർത്തിക്കണമേ.
ഞങ്ങൾ പലപ്പോഴും വിശ്വാസത്യാഗികളായി;
ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു.
ഇസ്രായേലിന്റെ പ്രത്യാശയും
കഷ്ടകാലത്ത് അവരുടെ രക്ഷകനും ആയവനേ,
അങ്ങ് ദേശത്ത് ഒരു അപരിചിതനെപ്പോലെയും
ഒരു രാത്രിമാത്രം താമസിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
അങ്ങ് പരിഭ്രാന്തനായ ഒരുവനെപ്പോലെയും
രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും ആയിരിക്കുന്നതെന്ത്?
യഹോവേ, അങ്ങ് ഞങ്ങളുടെ മധ്യേ ഉണ്ട്,
ഞങ്ങൾ തിരുനാമം വഹിക്കുന്നു
ഞങ്ങളെ ഉപേക്ഷിക്കരുതേ!
10 യഹോവ തന്റെ ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“അവർ ഈ വിധം അലഞ്ഞുതിരിയാൻ ഇഷ്ടപ്പെട്ടു;
തങ്ങളുടെ കാലുകളെ അവർ അടക്കിവെച്ചില്ല.
അതിനാൽ യഹോവ അവരെ അംഗീകരിക്കുകയില്ല;
അവിടന്ന് ഇപ്പോൾ അവരുടെ ദുഷ്ടത ഓർക്കുകയും
അവരുടെ പാപങ്ങൾ ശിക്ഷിക്കുകയും ചെയ്യും.”
11 അതിനുശേഷം യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ജനത്തിന്റെ നന്മയ്ക്കായി പ്രാർഥിക്കരുത്. 12 അവർ ഉപവസിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ കൈക്കൊള്ളുകയില്ല. പ്രത്യുത, ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും പകർച്ചവ്യാധികൊണ്ടും നശിപ്പിക്കും.”
13 അപ്പോൾ ഞാൻ, “യഹോവയായ കർത്താവേ, പ്രവാചകന്മാർ അവരോട്: ‘നിങ്ങൾ വാൾ കാണുകയോ നിങ്ങൾക്കു ക്ഷാമമുണ്ടാകുകയോ ഇല്ല, ഞാൻ ഈ സ്ഥലത്തു നിങ്ങൾക്ക് ശാശ്വതമായ സമാധാനം നൽകും’ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
14 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കൽപ്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല. അവർ നിങ്ങളോടു വ്യാജദർശനവും ദേവപ്രശ്നവും പൊള്ളവാക്കുകളും* സ്വന്തഹൃദയത്തിൽനിന്നുള്ള വഞ്ചനയുമാണ് പ്രവചിക്കുന്നത്. 15 ഞാൻ അയയ്ക്കാതിരുന്നിട്ടും അവർ പറയുന്നു, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകുകയില്ല.’ എന്റെ നാമത്തിൽ പ്രവചിക്കുന്ന ആ പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും.’ 16 അവർ ആരോടു പ്രവചിക്കുന്നോ ആ ജനം ക്ഷാമത്താലും വാളിനാലും ജെറുശലേമിന്റെ തെരുവീഥിയിൽ വീണുകിടക്കും. അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടാൻ ആരും ഉണ്ടാകുകയില്ല. അവർ അർഹിക്കുന്നതുതന്നെ ഞാൻ അവരുടെമേൽ പകരും.
17 “അതിനാൽ നീ ഈ വചനം അവരോടു പറയണം:
“ ‘എന്റെ കണ്ണിൽനിന്ന് രാവും പകലും
നിരന്തരം കണ്ണുനീർ ഒഴുകട്ടെ;
കാരണം എന്റെ ജനത്തിന്റെ പുത്രിയായ കന്യക
കഠിനമായി തകർന്നും
വ്യസനകരമായവിധം അടിയേറ്റും ഇരിക്കുന്നു.
18 ഞാൻ വയലിലേക്കു പോയാൽ,
അവിടെ വാളിനാൽ കൊല്ലപ്പെട്ടവരെയും
ഞാൻ പട്ടണത്തിൽ കടന്നാൽ,
അവിടെ ക്ഷാമംകൊണ്ട് അവശരായി വീണുപോയവരെയും കാണുന്നു.
പ്രവാചകനും പുരോഹിതനും ഒരുപോലെ
തങ്ങൾ അറിയാത്ത ഒരു ദേശത്ത് അലഞ്ഞുനടക്കുന്നു.’ ”
 
19 അങ്ങ് യെഹൂദയെ നിശ്ശേഷം തള്ളിക്കളഞ്ഞുവോ?
അങ്ങു സീയോനെ വെറുത്തുവോ?
ഞങ്ങൾക്കു സൗഖ്യം ലഭിക്കാതവണ്ണം
അങ്ങ് ഞങ്ങളെ മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ട്?
ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു
എന്നാൽ ഒരു ഫലവും ഉണ്ടായില്ല,
രോഗശാന്തിക്കായി കാത്തിരുന്നു
എന്നാലിതാ ഭീതിമാത്രം.
20 യഹോവേ, ഞങ്ങളുടെ ദുഷ്ടതയും
ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും ഞങ്ങൾ ഏറ്റുപറയുന്നു;
ഞങ്ങൾ അങ്ങയോടു പാപംചെയ്തിരിക്കുന്നു.
21 അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ;
അങ്ങയുടെ തേജസ്സുള്ള സിംഹാസനത്തെ അപമാനിക്കരുതേ.
ഞങ്ങളോടുള്ള അവിടത്തെ ഉടമ്പടി ഓർക്കണമേ,
അതു ലംഘിക്കരുതേ.
22 ഇതര ജനതകളുടെ മിഥ്യാമൂർത്തികളിൽ മഴപെയ്യിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?
അഥവാ, ആകാശം സ്വയമേവയാണോ മഴ നൽകുന്നത്?
അല്ല, ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ അതു നൽകുന്നത്.
അതിനാൽ ഞങ്ങളുടെ പ്രത്യാശ അങ്ങയിലാണ്,
കാരണം അങ്ങാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.
* 14:14 അഥവാ, വിഗ്രഹാരാധനകളും