29
പുരോഹിതന്മാരുടെ ശുദ്ധീകരണം
“അവർ എനിക്ക് പൗരോഹിത്യശുശ്രൂഷചെയ്യാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഈ കാര്യങ്ങൾ ചെയ്യണം: ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റന്മാരെയും കൊണ്ടുവരണം. നേർത്ത ഗോതമ്പുമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും ഉണ്ടാക്കണം. അവയെല്ലാം ഒരു കുട്ടയിലാക്കി, കാളക്കിടാവിനോടും രണ്ട് ആട്ടുകൊറ്റനോടുമൊപ്പം കൊണ്ടുവരണം. പിന്നീട്, അഹരോനെയും പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ വരുത്തി, അവരെ വെള്ളത്തിൽ കഴുകണം. വസ്ത്രങ്ങൾ എടുത്ത്, അഹരോനെ അടിവസ്ത്രം, ഏഫോദിന്റെ അങ്കി, ഏഫോദ്, നിർണയപ്പതക്കം ഇവ ധരിപ്പിച്ച് അവന്റെ അരയിൽ ഏഫോദിന്റെ ചിത്രത്തയ്യലുള്ള നടുക്കെട്ടു കെട്ടണം. അഹരോന്റെ തലയിൽ തലപ്പാവും, തലപ്പാവിൽ വിശുദ്ധകിരീടവും ധരിക്കണം. പിന്നീട്, അഭിഷേകതൈലം കൊണ്ടുവന്നു തലയിൽ ഒഴിച്ച് അവനെ അഭിഷേകംചെയ്യണം. അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അവരെയും അങ്കി ധരിപ്പിക്കണം. അവർക്കു ശിരോവസ്ത്രം വെക്കണം. അഹരോന്റെയും അവന്റെ പുത്രന്മാരുടെയും അരയ്ക്കു നടുക്കെട്ടു കെട്ടണം. ഒരു നിത്യ നിയമത്താൽ പൗരോഹിത്യം എന്നേക്കും അവർക്കായിരിക്കും.
“ഇപ്രകാരം നീ അഹരോനെയും അവന്റെ പുത്രന്മാരെയും പ്രതിഷ്ഠിക്കണം.
10 “സമാഗമകൂടാരത്തിന്റെ മുൻവശത്തു കാളയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെക്കണം. 11 അതിനുശേഷം, സമാഗമകൂടാരവാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം. 12 കാളക്കിടാവിന്റെ രക്തം കുറെ എടുത്ത് നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 13 ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് അവ മുഴുവനും യാഗപീഠത്തിൽ ദഹിപ്പിക്കണം. 14 എന്നാൽ, കാളയുടെ മാംസവും തുകലും ചാണകവും പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളയണം. ഇതു പാപശുദ്ധീകരണയാഗം.
15 “ഇതിനുശേഷം ഒരു ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെക്കണം. 16 ആട്ടുകൊറ്റനെ അറത്തശേഷം, അതിന്റെ രക്തം എടുത്ത് യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 17 ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്റെ ആന്തരികാവയവങ്ങളും കാലും കഴുകി, തല, കഷണങ്ങൾ എന്നിവയോടു ചേർത്തുവെക്കണം. 18 അതിനുശേഷം, ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം. ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
19 “രണ്ടാമത്തെ ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെക്കണം. 20 അതിനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും അവന്റെ പുത്രന്മാരുടെ വലതുചെവിയുടെ അറ്റത്തും അവരുടെ വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടണം. അതിനുശേഷം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിക്കണം. 21 പിന്നീട് യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറെ എടുത്ത്, അഹരോന്റെമേലും അവന്റെ വസ്ത്രങ്ങളിന്മേലും പുത്രന്മാരുടെമേലും അവരുടെ വസ്ത്രങ്ങളിന്മേലും തളിക്കണം. അങ്ങനെ, അവനും അവന്റെ വസ്ത്രങ്ങളും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.
22 “നീ ആട്ടുകൊറ്റന്റെ മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുക്കണം. ഇതു പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റൻ. 23 യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരിക്കുന്ന കുട്ടയിൽനിന്ന് ഒരു അടയും ഒലിവെണ്ണ പകർന്ന ഒരു വടയും ഒരു അപ്പവും എടുക്കണം. 24 ഇവയെല്ലാം എടുത്ത് അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കൈയിലും വെച്ചിട്ട്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. 25 അതിനുശേഷം അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തോടൊപ്പം ഹൃദ്യസുഗന്ധമായി യഹോവയ്ക്ക് അർപ്പിക്കണം. ഇതു യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ. 26 പിന്നീട് അഹരോന്റെ പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റന്റെ നെഞ്ചു നീ എടുത്ത് യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; അതു നിന്റെ ഓഹരിയായിരിക്കും.
27 “അഹരോന്റെയും അവന്റെ പുത്രന്മാരുടെയും പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനിൽ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ചതും അവർക്ക് അവകാശപ്പെട്ടതുമായ നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും നീ ശുദ്ധീകരിക്കണം. 28 ഇത് ഇസ്രായേൽമക്കളുടെ പക്കൽനിന്നും അഹരോനും അവന്റെ പുത്രന്മാർക്കും നിത്യാവകാശമായിരിക്കണം. ഇത് ഇസ്രായേൽജനം നിങ്ങളുടെ സമാധാനയാഗങ്ങളിൽനിന്ന് യഹോവയ്ക്ക് അർപ്പിക്കുന്ന വിശിഷ്ടയാഗമായിരിക്കും.
29 “അഹരോന്റെ വിശുദ്ധവസ്ത്രങ്ങൾ അവന്റെ പുത്രന്മാരുടെ അവകാശമായിരിക്കും. അവർ അതു ധരിച്ചുകൊണ്ട് അഭിഷേകവും പ്രതിഷ്ഠയും പ്രാപിക്കണം. 30 അവന്റെ പുത്രന്മാരിൽ അവനു പകരം വിശുദ്ധമന്ദിരത്തിൽ പൗരോഹിത്യശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുന്നവൻ ഏഴുദിവസം അതു ധരിക്കണം.
31 “പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം ഒരു വിശുദ്ധസ്ഥലത്തുവെച്ച് പാകംചെയ്യണം. 32 അഹരോനും പുത്രന്മാരും സമാഗമകൂടാരവാതിലിൽവെച്ച് ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും ഭക്ഷിക്കണം. 33 അവരുടെ പ്രതിഷ്ഠയ്ക്കും വിശുദ്ധീകരണത്തിനും പ്രായശ്ചിത്തം കഴിക്കുന്ന മാംസവും അപ്പവും അവർതന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകുകയാൽ അന്യർ ഭക്ഷിക്കരുത്. 34 പ്രതിഷ്ഠായാഗത്തിന്റെ മാംസത്തിലോ അപ്പത്തിലോ എന്തെങ്കിലും പ്രഭാതംവരെ ശേഷിച്ചിരുന്നാൽ അതു തീയിൽ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകുകയാൽ ഭക്ഷിക്കരുത്.
35 “അങ്ങനെ ഞാൻ നിന്നോടു കൽപ്പിച്ചതുപോലെ എല്ലാം നീ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി ചെയ്യണം; അവരുടെ പ്രതിഷ്ഠാകർമം ഏഴുദിവസം നീണ്ടുനിൽക്കണം. 36 പ്രായശ്ചിത്തമായി, ദിനംപ്രതി ഓരോ കാളയെ പാപശുദ്ധീകരണയാഗമായിട്ട് അർപ്പിക്കണം. പ്രായശ്ചിത്തം കഴിച്ചു യാഗപീഠത്തിനും ശുദ്ധിവരുത്തുക; അതിന്റെ വിശുദ്ധീകരണത്തിനായി അഭിഷേകം ചെയ്യുകയും വേണം. 37 ഏഴുദിവസം യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമാകുകയും, അതിനെ തൊടുന്നതൊക്കെയും വിശുദ്ധമാകുകയും ചെയ്യും.
38 “യാഗപീഠത്തിൽ നീ ക്രമമായി അർപ്പിക്കേണ്ടത് ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള രണ്ട് കുഞ്ഞാട്. 39 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം. 40 ഇടിച്ചുപിഴിഞ്ഞെടുത്ത കാൽ ഹീൻ എണ്ണ പകർന്നിട്ടുള്ള ഒരു ഓമെർ നേരിയമാവും,* പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും ആദ്യത്തെ കുഞ്ഞാടിനോടൊപ്പം അർപ്പിക്കണം. 41 രണ്ടാമത്തെ കുഞ്ഞാടിനെ, രാവിലത്തെ ഭോജനയാഗത്തിനും പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി, ഹൃദ്യസുഗന്ധമായി യഹോവയ്ക്കു ദഹനയാഗം വൈകുന്നേരത്ത് അർപ്പിക്കണം.
42 “സമാഗമകൂടാരവാതിൽക്കൽ യഹോവയുടെമുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായിരിക്കണം. അവിടെ ഞാൻ നിങ്ങൾക്കു പ്രത്യക്ഷനായി നിങ്ങളോടു സംസാരിക്കും. 43 അവിടെ ഞാൻ ഇസ്രായേൽമക്കൾക്കു വെളിപ്പെടും. ആ സ്ഥലം എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.
44 “ഞാൻ സമാഗമകൂടാരത്തെയും യാഗപീഠത്തെയും ശുദ്ധീകരിക്കും. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും ശുദ്ധീകരിക്കും. 45 ഞാൻ ഇസ്രായേൽമക്കളുടെ മധ്യേ വസിക്കും; ഞാൻ അവർക്കു ദൈവമായിരിക്കും. 46 അവരുടെ മധ്യേ വസിക്കാൻ അവരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
* 29:40 ഏക. 1.6 കി.ഗ്രാം. 29:40 ഏക. 1 ലി.