9
ദാനീയേലിന്റെ പ്രാർഥന
ബാബേൽ* രാജ്യത്തിൽ രാജാവായിത്തീർന്നവനും മേദ്യനായ അഹശ്വേരോശിന്റെ പുത്രനുമായ ദാര്യാവേശിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ, ദാനീയേൽ എന്ന ഞാൻ, ജെറുശലേമിന്റെ ശൂന്യാവസ്ഥ എഴുപതു വർഷംകൊണ്ട് അവസാനിക്കും എന്നു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാടനുസരിച്ചുള്ള ഒരു കാലസംഖ്യ തിരുവെഴുത്തുകളിൽനിന്ന് ഗ്രഹിച്ചു. അതിനാൽ ഞാൻ ഉപവസിച്ചും ചാക്കുശീലയുടുത്തും വെണ്ണീറിൽ ഇരുന്നുംകൊണ്ട് പ്രാർഥനയിലും യാചനയിലുമായി കർത്താവായ ദൈവത്തെ അന്വേഷിക്കാൻ മനസ്സുവെച്ചു.
ഞാൻ എന്റെ ദൈവമായ യഹോവയോട് ഇപ്രകാരം പ്രാർഥിച്ച് ഏറ്റുപറഞ്ഞു:
“വലിയവനും ഭയങ്കരനും തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്കും അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന ദൈവവുമായ കർത്താവേ, ഞങ്ങൾ പാപംചെയ്തു, അതിക്രമം പ്രവർത്തിച്ചു; ദുഷ്ടതയോടെ ജീവിച്ചു. അങ്ങയുടെ കൽപ്പനകളിൽനിന്നും നിയമങ്ങളിൽനിന്നും വിട്ടുമാറി അങ്ങയോടു മത്സരിച്ചു. ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനങ്ങളോടും അവിടത്തെ നാമത്തിൽ സംസാരിച്ച അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.
“കർത്താവേ, അങ്ങു നീതിമാനാണ് എന്നാൽ യെഹൂദാജനവും ജെറുശലേംനിവാസികളും സകല ഇസ്രായേൽജനവും അങ്ങയോടു കാണിച്ച അവിശ്വസ്തതനിമിത്തം സർവദേശങ്ങളിലും ചിതറിക്കപ്പെട്ട ദൂരസ്ഥരും സമീപസ്ഥരുമായ ഞങ്ങൾക്കോ, ഇന്നുള്ളത് ലജ്ജമാത്രം. യഹോവേ, ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും വിമോചനവുമുണ്ട്. ഞങ്ങളോ, അവിടത്തോടു മത്സരിച്ചിരിക്കുന്നു. 10 ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം ഞങ്ങൾ അനുസരിക്കുകയോ അവിടത്തെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞങ്ങളുടെമുമ്പിൽവെച്ച ന്യായപ്രമാണം പ്രമാണിക്കുകയോ ചെയ്തിട്ടില്ല. 11 ഇസ്രായേൽ മുഴുവനും അവിടത്തെ അനുസരിക്കാതെ, അവിടത്തെ ന്യായപ്രമാണം ലംഘിച്ച് വഴിവിട്ടു നടന്നിരിക്കുന്നു.
“ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശയുടെ ന്യായപ്രമാണത്തിൽ ആണയിലൂടെ ശപഥംചെയ്തു രേഖപ്പെടുത്തിയിട്ടുള്ള ന്യായവിധി ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു. 12 വലിയ അനർഥം ഞങ്ങളുടെമേൽ വരുത്തുമെന്ന് ഞങ്ങൾക്കും ഞങ്ങളെ ന്യായപാലനംചെയ്തവർക്കും എതിരേ സംസാരിച്ചിരിക്കുന്ന വചനങ്ങൾ അങ്ങു നിറവേറ്റിയിരിക്കുന്നു; ജെറുശലേമിനു സംഭവിച്ചതുപോലെയുള്ള ഒന്ന് ആകാശത്തിൻകീഴിലെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ലല്ലോ. 13 മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുള്ളതുപോലെ ഈ അനർഥമെല്ലാം ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ അകൃത്യം വിട്ടുതിരിഞ്ഞ് അങ്ങയുടെ സത്യത്തിനു ചെവികൊടുത്തുകൊണ്ട് ഞങ്ങളുടെ ദൈവമായ യഹോവയുടെ കരുണയ്ക്കായി ഞങ്ങൾ അപേക്ഷിച്ചിട്ടില്ല. 14 അതുകൊണ്ട് ഈ വിനാശം ഞങ്ങളുടെമേൽ വരുത്തുന്നതിനു യഹോവ മടിച്ചില്ല, കാരണം അവിടന്നു ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും ഞങ്ങളുടെ ദൈവമായ യഹോവ നീതിമാനാകുന്നു; എന്നിട്ടും ഞങ്ങൾ അവിടത്തെ വചനം കേട്ടനുസരിച്ചിട്ടില്ല.
15 “ബലമുള്ള ഭുജത്താൽ തന്റെ ജനത്തെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവരികയും ഇന്നുള്ളതുപോലെ തനിക്കായി ഒരു നാമം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപംചെയ്തിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. 16 കർത്താവേ, അവിടത്തെ സർവനീതിക്കും തക്കവണ്ണം ഇപ്പോൾ അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധപർവതമായ ജെറുശലേം നഗരംവിട്ടു നീങ്ങുമാറാകട്ടെ. എന്തെന്നാൽ ഞങ്ങളുടെ പാപവും ഞങ്ങളുടെ പിതാക്കന്മാരുടെ അതിക്രമവുംനിമിത്തം ജെറുശലേമും അങ്ങയുടെ ജനങ്ങളും ചുറ്റുമുള്ള എല്ലാവർക്കും ഒരു നിന്ദാവിഷയമായിത്തീർന്നിരിക്കുന്നു.
17 “അതിനാൽ ഞങ്ങളുടെ ദൈവമേ, ഇപ്പോൾ അവിടത്തെ ദാസന്റെ പ്രാർഥനയ്ക്കും യാചനകൾക്കും ചെവിചായ്‌ക്കണമേ. ശൂന്യമായിക്കിടക്കുന്ന അവിടത്തെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവ് നിമിത്തം തിരുമുഖം പ്രകാശിപ്പിക്കണമേ. 18 എന്റെ ദൈവമേ, ചെവിചായ്ച്ചു കേൾക്കണമേ. കണ്ണുതുറന്നു തിരുനാമം വഹിക്കുന്ന നഗരത്തിന്റെ ശൂന്യത കാണണമേ. ഞങ്ങളുടെ നീതിനിമിത്തമല്ല, അവിടത്തെ മഹാദയ കാരണമാണ് ഞങ്ങൾ ഈ അപേക്ഷ തിരുസന്നിധിയിൽ സമർപ്പിക്കുന്നത്. 19 കർത്താവേ, കേൾക്കണമേ. കർത്താവേ, ക്ഷമിക്കണമേ. കർത്താവേ, ചെവിക്കൊണ്ട് പ്രവർത്തിക്കണമേ. എന്റെ ദൈവമേ, തിരുനാമംനിമിത്തം ഇനിയും താമസിക്കരുതേ; അവിടത്തെ നഗരവും അവിടത്തെ ജനവും തിരുനാമം വഹിക്കുന്നല്ലോ.”
എഴുപത് “ഏഴുകൾ”
20 ഞാൻ ഇങ്ങനെ പ്രാർഥിക്കുകയും എന്റെ പാപവും എന്റെ ജനമായ ഇസ്രായേലിന്റെ പാപവും ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവതത്തിനുവേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ— 21 ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, മുമ്പു ഞാൻ ദർശനത്തിൽ കണ്ടിരുന്ന പുരുഷനായ ഗബ്രീയേൽ, സന്ധ്യായാഗത്തിന്റെ സമയത്ത് അത്യന്തം ക്ഷീണിതനായിരുന്ന എന്റെ അടുക്കൽ അതിവേഗത്തിൽ പറന്നെത്തി. 22 അദ്ദേഹം എന്നോടു സംസാരിക്കുകയും ഇത്തരം നിർദേശങ്ങൾ നൽകുകയും ചെയ്തു: “ദാനീയേലേ, നിനക്ക് ഉൾക്കാഴ്ചയും വിവേകവും പകർന്നുതരാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. 23 നീ ഏറ്റവും പ്രിയപ്പെട്ടവനാകുകയാൽ നിന്റെ പ്രാർഥനയുടെ ആരംഭത്തിൽതന്നെ എനിക്കു കൽപ്പന ലഭിച്ചു; നിന്നോടു സംസാരിക്കാൻ ഞാൻ വന്നിരിക്കുന്നു. അതിനാൽ ഈ സന്ദേശം കേട്ടു ദർശനത്തിന്റെ അർഥം ഗ്രഹിച്ചുകൊൾക.
24 “അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’ നിയമിച്ചിരിക്കുന്നു.
25 “അതുകൊണ്ട് ഇത് അറിയുകയും മനസ്സിലാക്കുകയുംചെയ്യുക: ജെറുശലേമിനെ പുനരുദ്ധരിച്ചു പുനർനിർമിക്കാൻ കൽപ്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഭരണാധിപന്റെ വരവുവരെ§ ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’ ഉണ്ടായിരിക്കും. അതു കഷ്ടതയുടെ കാലത്തുതന്നെ തെരുവീഥികളും കിടങ്ങുകളുമായി പുനർനിർമിക്കപ്പെടും. 26 അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും. വരാനിരിക്കുന്ന ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം ഒരു പ്രളയംപോലെ കടന്നുവരും: അന്ത്യംവരെയും യുദ്ധങ്ങൾ തുടരും. വിനാശം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 27 ഒരു ‘ഏഴു’* കാലത്തേക്ക് അദ്ദേഹം പലരോടും ഉടമ്പടി ചെയ്യും. ‘ഏഴിന്റെ’ മധ്യത്തിൽ അദ്ദേഹം ദഹനയാഗവും ഭോജനയാഗവും നിർത്തലാക്കും. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്ത്യം അദ്ദേഹത്തിന്റെമേൽ വർഷിക്കുന്നതുവരെ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത ദൈവാലയത്തിൽ അദ്ദേഹം സ്ഥാപിക്കും.”
* 9:1 അഥവാ, കൽദയ 9:24 അഥവാ, അതിവിശുദ്ധമായവനെ 9:24 അഥവാ, ആഴ്ചകൾ, വാ. 25, 26 കാണുക. § 9:25 അഥവാ, പ്രഭുവായ മശീഹാവരെ * 9:27 അഥവാ, ആഴ്ച 9:27 മൂ.ഭാ. ചിറകിന്മേൽ