8
1 ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ?  
ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?   
2 അവൾ വഴിയരികെ മേടുകളുടെ മുകളിൽ  
പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.   
3 അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും  
ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു:  
4 പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു;  
എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.   
5 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചു കൊൾവിൻ;  
മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.   
6 കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും;  
എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.   
7 എന്റെ വായ് സത്യം സംസാരിക്കും;  
ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു.   
8 എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു;  
അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല.   
9 അവയെല്ലാം ബുദ്ധിമാന്നു തെളിവും  
പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.   
10 വെള്ളിയെക്കാൾ എന്റെ പ്രബോധനവും  
മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.   
11 ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു;  
മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.   
12 ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു;  
പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.   
13 യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു;  
ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.   
14 ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു;  
ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.   
15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;  
പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.   
16 ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും  
ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.   
17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;  
എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.   
18 എന്റെ പക്കൽ ധനവും മാനവും  
പുരാതനസമ്പത്തും നീതിയും ഉണ്ടു.   
19 എന്റെ ഫലം പൊന്നിലും തങ്കത്തിലും  
എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.   
20 എന്നെ സ്നേഹിക്കുന്നവർക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും  
അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു   
21 ഞാൻ നീതിയുടെ മാർഗ്ഗത്തിലും  
ന്യായത്തിന്റെ പാതകളിലും നടക്കുന്നു.   
22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി,  
തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.   
23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ,  
ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.   
24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു;  
വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.   
25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും  
കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.   
26 അവൻ ഭൂമിയെയും വയലുകളെയും  
ഭൂതലത്തിന്റെ പൊടിയുടെ തുകയെയും  
ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.   
27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു;  
അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും   
28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും  
ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും   
29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം  
അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും  
ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും   
30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു;  
ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു  
ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.   
31 അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു;  
എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.   
32 ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ;  
എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.   
33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ;  
അതിനെ ത്യജിച്ചുകളയരുതു.   
34 ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും  
എന്റെ വാതില്ക്കട്ടളെക്കൽ കാത്തുകൊണ്ടും  
എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.   
35 എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;  
അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.   
36 എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു;  
എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.