4
1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു  
വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.   
2 ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു;  
എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.   
3 ഞാൻ എന്റെ അപ്പന്നു മകനും  
എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;   
4 അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു:  
എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക;  
എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.   
5 ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു;  
എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.   
6 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും;  
അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;   
7 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക;  
നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.   
8 അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും;  
അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.   
9 അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും;  
അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.   
10 മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക;  
എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.   
11 ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;  
നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.   
12 നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല;  
ഓടുമ്പോൾ നീ ഇടറുകയുമില്ല.   
13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു;  
അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.   
14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു;  
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;   
15 അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു;  
അതു വിട്ടുമാറി കടന്നുപോക.   
16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;  
വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.   
17 ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു;  
ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.   
18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;  
അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.   
19 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു;  
ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.   
20 മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക;  
എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.   
21 അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു;  
നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.   
22 അവയെ കിട്ടുന്നവർക്കു അവ ജീവനും  
അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു.   
23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;  
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.   
24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;  
അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.   
25 നിന്റെ കണ്ണു നേരെ നോക്കട്ടെ;  
നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.   
26 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;  
നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.   
27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;  
നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.