31
1 ലെമൂവേൽരാജാവിന്റെ വചനങ്ങൾ;  
അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.   
2 മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു?  
എന്റെ നേർച്ചകളുടെ മകനേ, എന്തു?   
3 സ്ത്രീകൾക്കു നിന്റെ ബലത്തെയും  
രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.   
4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു;  
ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു;  
മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.   
5 അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും  
അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.   
6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും  
മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.   
7 അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും  
തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.   
8 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക;  
ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.   
9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക;  
എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.   
10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?  
അവളുടെ വില മുത്തുകളിലും ഏറും.   
11 ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;  
അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.   
12 അവൾ തന്റെ ആയുഷ്കാലമൊക്കെയും  
അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.   
13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു  
താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.   
14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;  
ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.   
15 അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും  
വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.   
16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു;  
കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.   
17 അവൾ ബലംകൊണ്ടു അര മുറക്കുകയും  
ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.   
18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു;  
അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.   
19 അവൾ വിടുത്തലെക്കു കൈ നീട്ടുന്നു;  
അവളുടെ വിരൽ കതിർ പിടിക്കുന്നു.   
20 അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു;  
ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.   
21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല;  
അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.   
22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;  
ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.   
23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ  
അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.   
24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;  
അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.   
25 ബലവും മഹിമയും അവളുടെ ഉടുപ്പു;  
ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.   
26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;  
ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.   
27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു;  
വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.   
28 അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു;  
അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു:   
29 അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു;  
നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.   
30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;  
യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.   
31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ;  
അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.