16
1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ;  
നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.   
2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു;  
യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.   
3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക;  
എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.   
4 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു;  
അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.   
5 ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു;  
അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.   
6 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു;  
യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.   
7 ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ  
അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.   
8 ന്യായരഹിതമായ വലിയ വരവിനെക്കാൾ  
നീതിയോടെയുള്ള അല്പം നല്ലതു.   
9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു;  
അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.   
10 രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു;  
ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.   
11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ;  
സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.   
12 ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പു;  
നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.   
13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം;  
നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.   
14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം;  
ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.   
15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു;  
അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.   
16 തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു!  
വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!   
17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി;  
തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.   
18 നാശത്തിന്നു മുമ്പെ ഗർവ്വം;  
വീഴ്ചക്കു മുമ്പെ ഉന്നതഭാവം.   
19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ  
താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.   
20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും;  
യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.   
21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും;  
അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.   
22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു;  
ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.   
23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു;  
അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.   
24 ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു;  
മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;   
25 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു;  
അതിന്റെ അവസാനമോ മരണവഴികൾ അത്രേ.   
26 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു;  
അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.   
27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു;  
അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.   
28 വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു;  
ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.   
29 സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും  
കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.   
30 കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു;  
വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.   
31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു;  
നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.   
32 ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും  
ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.   
33 ചീട്ടു മടിയിൽ ഇടുന്നു;  
അതിന്റെ വിധാനമോ യഹോവയാലത്രേ.