12
1 പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;  
ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.   
2 ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു;  
ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു.   
3 ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല;  
നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.   
4 സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം;  
നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.   
5 നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം,  
ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.   
6 ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു;  
നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.   
7 ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും;  
നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.   
8 മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു;  
വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.   
9 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ  
ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.   
10 നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു;  
ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.   
11 നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും;  
നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ.   
12 ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു;  
നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.   
13 അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു;  
നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും.   
14 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും;  
തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.   
15 ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു;  
ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.   
16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;  
വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.   
17 സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;  
കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.   
18 വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു;  
ജ്ഞാനികളുടെ നാവോ സുഖപ്രദം.   
19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;  
വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.   
20 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു;  
സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.   
21 നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല;  
ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും.   
22 വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു;  
സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.   
23 വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു;  
ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.   
24 ഉത്സാഹികളുടെ കൈ അധികാരം നടത്തും;  
മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.   
25 മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു;  
ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.   
26 നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു;  
ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.   
27 മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;  
ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.   
28 നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ടു;  
അതിന്റെ പാതയിൽ മരണം ഇല്ല.