2
അനുതാപത്തിനായി യെഹൂദയെ ആഹ്വാനംചെയ്യുന്നു 
 
   
 
1 ലജ്ജയില്ലാത്ത ജനതയേ,  
വിധി നടപ്പാക്കുന്നതിന് മുമ്പ്,  
ദിവസം പതിർപോലെ പാറിപ്പോകുന്നതിന് മുമ്പ്,  
യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,   
2 യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,  
കൂടിവരുവിൻ; അതേ, കൂടിവരുവിൻ!   
3 യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി  
ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ,  
അവനെ അന്വേഷിക്കുവിൻ;  
നീതി അന്വേഷിക്കുവിൻ;  
സൗമ്യത അന്വേഷിക്കുവിൻ;  
ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ  
മറഞ്ഞിരിക്കാൻ സാധിക്കും.   
4 ഗസ്സാ നിർജ്ജനമാകും;  
അസ്കലോൻ ശൂന്യമായിത്തീരും;  
അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും;  
എക്രോന് നിർമ്മൂലനാശം വരും.   
5 സമുദ്രതീരനിവാസികളായ ക്രേത്യജനതയ്ക്ക് അയ്യോ കഷ്ടം!  
ഫെലിസ്ത്യദേശമായ കനാനേ,  
യഹോവയുടെ വചനം നിങ്ങൾക്ക് വിരോധമായിരിക്കുന്നു;  
നിനക്ക് നിവാസികൾ ആരും ഇല്ലാതെയാകുംവിധം  
ഞാൻ നിന്നെ നശിപ്പിക്കും.   
6 സമുദ്രതീരം ഇടയന്മാർക്ക് കുടിലുകളും  
ആട്ടിൻകൂട്ടങ്ങൾക്ക് തൊഴുത്തുകളും  
ഉള്ള പുല്പുറങ്ങളായിത്തീരും.   
7 തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് ആകും;  
അവിടെ അവർ ആടുകളെ മേയ്ക്കും;  
അസ്കലോന്റെ വീടുകളിൽ അവർ വൈകുന്നേരത്ത് കിടന്നുറങ്ങും;  
അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച്  
അവരുടെ സ്ഥിതി മാറ്റുമല്ലോ.   
8 മോവാബിന്റെ ധിക്കാരവും  
അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ച്  
അവരുടെ ദേശത്തിന് വിരോധമായി  
പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.    
9 അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു:  
എന്നാണ, മോവാബ് സൊദോമിനെപ്പോലെയും  
അമ്മോന്യർ ഗൊമോറയെപ്പോലെയും  
മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ  
ശാശ്വതശൂന്യം ആയിത്തീരും;  
എന്റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും;  
എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ  
അവരുടെ ദേശത്തെ അവകാശമാക്കും.   
   
 
10 ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്ക് ഭവിക്കും;  
അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോട് നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.   
11 അപ്പോൾ അവർ യഹോവയെ ഭയപ്പെടും;  
കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും;  
ജനതകളുടെ സകലദ്വീപുകളും  
അതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും;   
12 നിങ്ങളോ കൂശ്യരേ,  
എന്റെ വാളിനിരയാകും!   
   
 
13 അവൻ വടക്കോട്ട് കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും;  
നീനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടനിലവും ആക്കും.   
14 അതിന്റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും;  
അതിന്റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും;  
കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ!  
ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.   
15 ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന്  
ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതുതന്നെ;  
അത് ശൂന്യവും മൃഗങ്ങൾക്കു  
പാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ;  
അതിനരികിലൂടെ പോകുന്നവർ  
ചൂളമടിച്ച് പരിഹസിക്കുകയും  
കൈ വീശുകയും ചെയ്യും.