2
അനുതാപത്തിനായി യെഹൂദയെ ആഹ്വാനംചെയ്യുന്നു
 
ലജ്ജയില്ലാത്ത ജനതയേ,
വിധി നടപ്പാക്കുന്നതിന് മുമ്പ്,
ദിവസം പതിർപോലെ പാറിപ്പോകുന്നതിന് മുമ്പ്,
യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,
യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്,
കൂടിവരുവിൻ; അതേ, കൂടിവരുവിൻ!
യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി
ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ,
അവനെ അന്വേഷിക്കുവിൻ;
നീതി അന്വേഷിക്കുവിൻ;
സൗമ്യത അന്വേഷിക്കുവിൻ;
ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ
മറഞ്ഞിരിക്കാൻ സാധിക്കും.
ഗസ്സാ നിർജ്ജനമാകും;
അസ്കലോൻ ശൂന്യമായിത്തീരും;
അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും;
എക്രോന് നിർമ്മൂലനാശം വരും.
സമുദ്രതീരനിവാസികളായ ക്രേത്യജനതയ്ക്ക് അയ്യോ കഷ്ടം!
ഫെലിസ്ത്യദേശമായ കനാനേ,
യഹോവയുടെ വചനം നിങ്ങൾക്ക് വിരോധമായിരിക്കുന്നു;
നിനക്ക് നിവാസികൾ ആരും ഇല്ലാതെയാകുംവിധം
ഞാൻ നിന്നെ നശിപ്പിക്കും.
സമുദ്രതീരം ഇടയന്മാർക്ക് കുടിലുകളും
ആട്ടിൻകൂട്ടങ്ങൾക്ക് തൊഴുത്തുകളും
ഉള്ള പുല്പുറങ്ങളായിത്തീരും.
തീരപ്രദേശം യെഹൂദാഗൃഹത്തിന്‍റെ ശേഷിപ്പിന് ആകും;
അവിടെ അവർ ആടുകളെ മേയ്ക്കും;
അസ്കലോന്‍റെ വീടുകളിൽ അവർ വൈകുന്നേരത്ത് കിടന്നുറങ്ങും;
അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച്
അവരുടെ സ്ഥിതി മാറ്റുമല്ലോ.
മോവാബിന്‍റെ ധിക്കാരവും
അമ്മോന്യർ എന്‍റെ ജനത്തെ നിന്ദിച്ച്
അവരുടെ ദേശത്തിന് വിരോധമായി
പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. *
അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു:
എന്നാണ, മോവാബ് സൊദോമിനെപ്പോലെയും
അമ്മോന്യർ ഗൊമോറയെപ്പോലെയും
മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ
ശാശ്വതശൂന്യം ആയിത്തീരും;
എന്‍റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും;
എന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ
അവരുടെ ദേശത്തെ അവകാശമാക്കും.
 
10 ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്ക് ഭവിക്കും;
അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോട് നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.
11 അപ്പോൾ അവർ യഹോവയെ ഭയപ്പെടും;
കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും;
ജനതകളുടെ സകലദ്വീപുകളും
അതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും;
12 നിങ്ങളോ കൂശ്യരേ,
എന്‍റെ വാളിനിരയാകും!
 
13 അവൻ വടക്കോട്ട് കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും;
നീനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടനിലവും ആക്കും.
14 അതിന്‍റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും;
അതിന്‍റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും;
കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ!
ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.
15 ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന്
ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതുതന്നെ;
അത് ശൂന്യവും മൃഗങ്ങൾക്കു
പാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ;
അതിനരികിലൂടെ പോകുന്നവർ
ചൂളമടിച്ച് പരിഹസിക്കുകയും
കൈ വീശുകയും ചെയ്യും.
* 2:8 മോവാബിന്‍റെ ധിക്കാരവും അമ്മോന്യർ എന്‍റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിന് വിരോധമായി പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. യെഹൂദ്യയുടെ കിഴക്ക് യോര്‍ദാനക്കരെയായി പാര്‍ത്തിരുന്നവരാണ് മോവാബ്യരും അമ്മോന്യരും. അവര്‍ അബ്രാഹാമിന്‍റെ സഹോദരപുത്രനായ ലോത്തിന്‍റെ പിന്‍ഗാമികളായ ശേമ്യരായിരുന്നു, ഉല്പത്തി 19. 30-38. യിസ്രായേല്‍ ജനവുമായി അവര്‍ ശത്രുതയിലായിരുന്നു. 2:9 എന്നാണ, മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും ഉല്പത്തി 19:23 - 19:29 വരെ നോക്കുക