56
ഞാൻ ദൈവത്തില്‍ ആശ്രയിക്കും
സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ, ദാവീദിന്‍റെ ഒരു സങ്കീർത്തനം. ഫെലിസ്ത്യർ ദാവീദിനെ ഗത്തിൽവച്ച് പിടിച്ചപ്പോൾ രചിച്ചത്.
 
ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ;
മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു;
അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.
എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു;
ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ.
ഞാൻ ഭയപ്പെടുന്ന നാളിൽ
അങ്ങയിൽ ആശ്രയിക്കും.
ഞാൻ ദൈവത്തിൽ അവിടുത്തെ വചനത്തെ പുകഴ്ത്തും;
ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
ജഡികമനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?
 
ഇടവിടാതെ അവർ എന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നു;
അവരുടെ വിചാരങ്ങളെല്ലാം എന്‍റെ നേരെ തിന്മയ്ക്കായിട്ടാകുന്നു.
അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു;
എന്‍റെ പ്രാണനായി പതിയിരിക്കുന്നതുപോലെ
അവർ എന്‍റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
നീതികേടിനാൽ അവർ രക്ഷപെടുമോ?
ദൈവമേ, അങ്ങേയുടെ കോപത്തിൽ ജനതകളെ തള്ളിയിടേണമേ.
 
എന്‍റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു;
എന്‍റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കേണമേ;
അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ?
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്‍റെ ശത്രുക്കൾ പിന്തിരിയുന്നു;
ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു.
10 ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും;
ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും.
11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
മനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?
 
12 ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു;
ഞാൻ അവിടുത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും.
13 ഞാൻ ദൈവമുമ്പാകെ ജീവന്‍റെ പ്രകാശത്തിൽ നടക്കേണ്ടതിന്
അവിടുന്ന് എന്‍റെ പ്രാണനെ മരണത്തിൽനിന്നും
എന്‍റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.