2
യോനായുടെ പ്രാര്‍ത്ഥന 
 
1 യോനാ മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് തന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു:   
   
 
2 “ഞാൻ എന്റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു.  
അവൻ എനിക്ക് ഉത്തരം അരുളി.  
ഞാൻ പാതാളത്തിന്റെ ഉദരത്തിൽ നിന്ന് കരഞ്ഞപേക്ഷിച്ചു;  
നീ എന്റെ നിലവിളി കേട്ടു.   
3 നീ എന്നെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളഞ്ഞു;  
പ്രവാഹങ്ങൾ എന്നെ ചുറ്റി;  
നിന്റെ ഓളങ്ങളും തിരകളുമെല്ലാം  
എന്റെ മീതെ കടന്നുപോയി.   
4 നിന്റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു;  
എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.   
   
 
5 വെള്ളം എന്റെ പ്രാണനോളം എത്തി,  
ആഴി എന്നെ ചുറ്റി,  
കടൽപുല്ല് എന്റെ തലപ്പാവായിരുന്നു.   
6 ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി,  
ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു.  
എങ്കിലും എന്റെ ദൈവമായ യഹോവേ,  
നീ എന്റെ പ്രാണനെ പാതാളത്തിൽ നിന്ന് കയറ്റിയിരിക്കുന്നു.   
7 എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ,  
ഞാൻ യഹോവയെ ഓർത്തു.  
എന്റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.   
8 മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ  
തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നു.   
9 ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും;  
നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും.  
രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു.”   
   
 
10 അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.