53
1 ഞങ്ങൾ കേൾപ്പിച്ചത് ആര് വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?   
2 അവൻ ഇളയ തൈപോലെയും  
വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും  
അവിടുത്തെ മുമ്പാകെ വളരും;  
അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല;  
കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.   
3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും  
വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു;  
അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം  
അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.   
   
 
4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു;  
നമ്മുടെ വേദനകളെ അവൻ ചുമന്നു;  
നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും  
ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.   
5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും  
നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു;  
നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേൽ ആയി  
അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.   
6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;  
നാം ഓരോരുത്തനും അവനവന്റെ വഴിക്കു തിരിഞ്ഞിരുന്നു;  
എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം  
അവന്റെമേൽ ചുമത്തി.   
   
 
7 തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും  
അവൻ പീഡിപ്പിക്കപ്പെട്ടു;  
കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും  
രോമം കത്രിക്കുന്നവരുടെ മുമ്പാകെ  
മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും  
അവൻ വായ് തുറക്കാതെ ഇരുന്നു.   
8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു;  
ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും  
എന്റെ ജനത്തിന്റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നും  
അവന്റെ തലമുറയിൽ ആര് വിചാരിച്ചു?   
9 അവൻ സാഹസം ഒന്നും ചെയ്യാതെയും  
അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും  
അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു;  
അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു.   
   
 
10 എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി;  
അവിടുന്ന് അവനു കഷ്ടം വരുത്തി;  
അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട്  
അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും  
യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കുകയും ചെയ്യും.   
11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും;  
നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും;  
അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.   
12 അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും;  
ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും;  
അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും  
അനേകം പേരുടെ പാപം വഹിച്ചും  
അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട്  
അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.