31
മിസ്രയീമിനെ ആശ്രയിക്കുന്നവർക്കു ഹാ കഷ്ടം 
 
   
 
1 യിസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കുകയോ  
യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ  
സഹായത്തിനായി മിസ്രയീമിൽ ചെന്നു  
കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും  
കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട്  
അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം!   
2 എന്നാൽ അവിടുന്നും ജ്ഞാനിയാകുന്നു;  
അവിടുന്ന് അനർത്ഥം വരുത്തും;  
അവിടുത്തെ വചനം മാറ്റുകയില്ല;  
അവിടുന്ന് ദുഷ്കർമ്മികളുടെ ഗൃഹത്തിനും  
ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും  
വിരോധമായി എഴുന്നേല്ക്കും.   
3 മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരാകുന്നു;  
അവരുടെ കുതിരകൾ ആത്മാവല്ല, ജഡമാകുന്നു;  
യഹോവ അവിടുത്തെ കൈ നീട്ടുമ്പോൾ  
സഹായിക്കുന്നവൻ ഇടറുകയും  
സഹായിക്കപ്പെടുന്നവൻ വീഴുകയും  
അവരെല്ലാവരും ഒരുപോലെ നശിച്ചുപോവുകയും ചെയ്യും.   
   
 
4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:  
“സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾ  
ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും  
അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും  
അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ  
സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും  
അതിന്റെ ഗിരിയിലും യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും.   
5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ  
സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും.  
അവിടുന്ന് അതിനെ കാത്തുരക്ഷിക്കും;  
നശിപ്പിക്കാതെ അതിനെ പരിപാലിക്കും.”   
6 യിസ്രായേൽ മക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്ക് തിരിയുവിൻ.  
7 ആ നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്ക് പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ ത്യജിച്ചുകളയും.   
   
 
8 “എന്നാൽ അശ്ശൂർ പുരുഷന്റെതല്ലാത്ത വാളാൽ വീഴും;  
മനുഷ്യന്റെതല്ലാത്ത വാളിന് ഇരയായിത്തീരും;  
അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ  
അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും.   
9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും;  
അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും”  
എന്നു സീയോനിൽ തീയും  
യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.