19
മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം 
 
1 മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം:  
   
 
യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു;  
അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ  
അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും  
മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും.   
2 “ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും;  
അവർ ഓരോരുത്തൻ അവനവന്റെ സഹോദരനോടും  
ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും  
പട്ടണം പട്ടണത്തോടും  
രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.   
3 മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും;  
ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും;  
അപ്പോൾ അവർ മിഥ്യാമൂർത്തികളോടും  
മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും  
ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.   
4 ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കും;  
ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും”  
എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.   
   
 
5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും;  
നദി വറ്റി ഉണങ്ങിപ്പോകും.   
6 നദികൾക്കു നാറ്റം പിടിക്കും;  
മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും;  
ഞാങ്ങണയും ഓടപ്പുല്ലും വാടിപ്പോകും.   
7 നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും  
നദീതീരത്തു വിതച്ച സകലവും  
ഉണങ്ങി പറന്ന് ഇല്ലാതെപോകും.   
8 മീൻ പിടിക്കുന്നവർ വിലപിക്കും;  
നദിയിൽ ചൂണ്ടൽ ഇടുന്നവരെല്ലാം ദുഃഖിക്കും;  
വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.   
9 ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും  
വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും.   
10 രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും;  
കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.   
   
 
11 സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ;  
ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു;  
“ഞാൻ ജ്ഞാനികളുടെ മകൻ,  
പുരാതനരാജാക്കന്മാരുടെ മകൻ”  
എന്നിപ്രകാരം നിങ്ങൾ ഫറവോനോട് പറയുന്നത് എങ്ങനെ?   
12 നിന്റെ ജ്ഞാനികൾ എവിടെ?  
അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ;  
സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത്  
അവർ എന്തെന്ന് ഗ്രഹിക്കട്ടെ.   
13 സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു;  
നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു;  
മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ  
അതിനെ തെറ്റിച്ചുകളഞ്ഞു.   
14 യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു;  
ലഹരിപിടിച്ചവൻ തന്റെ ഛർദ്ദിയിൽ വേച്ചുനടക്കുന്നതുപോലെ  
അവർ മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും  
തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.   
15 തലയ്ക്കോ വാലിനോ പനമ്പട്ടയ്ക്കോ പോട്ടപ്പുല്ലിനോ  
മിസ്രയീമിനുവേണ്ടി നിർവഹിക്കേണ്ടുന്ന  
ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല.   
   
 
16 ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.  
17 യെഹൂദാദേശം മിസ്രയീമിന് ഭയങ്കരമായിരിക്കും; അതിന്റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.   
18 ആ നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.   
19 ആ നാളിൽ മിസ്രയീമിന്റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും.  
20 അത് മിസ്രയീമിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും.  
21 അങ്ങനെ യഹോവ മിസ്രയീമിന് സ്വയം വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും.  
22 യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൗഖ്യമാക്കുകയും ചെയ്യും.   
23 ആ നാളിൽ മിസ്രയീമിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും.  
24 ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും.  
25 സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു അരുളിച്ചെയ്യും.