17
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം 
 
1 ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം:  
   
 
“ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാത്തവിധം നീങ്ങിപ്പോയിരിക്കുന്നു;  
അത് ശൂന്യകൂമ്പാരമായിത്തീരും.   
2 അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു;  
അവ ആട്ടിൻകൂട്ടങ്ങൾക്കായിരിക്കും;  
ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.   
3 എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും;  
അരാമിൽ ശേഷിച്ചവർ യിസ്രായേൽ മക്കളുടെ മഹത്ത്വംപോലെയാകും”  
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.   
   
 
4 “ആ നാളിൽ യാക്കോബിന്റെ മഹത്ത്വം ക്ഷയിക്കും;  
അവന്റെ ദേഹപുഷ്ടി മെലിഞ്ഞുപോകും.   
5 അത് കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു  
കൈകൊണ്ട് കതിരുകൾ കൊയ്യുംപോലെയും  
ഒരുത്തൻ രെഫയീം താഴ്വരയിൽ  
കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.   
6 ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ  
ഫലവൃക്ഷത്തിന്റെ ശിഖരങ്ങളിൽ നാലഞ്ചു കായോ  
ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും”  
എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.   
   
 
7 ആ നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും  
8 തന്റെ സ്രഷ്ടാവിങ്കലേക്കു തിരിയുകയും അവന്റെ കണ്ണ് യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.   
9 ആ നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.   
   
 
10 നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു  
നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കുകകൊണ്ടു  
നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി  
അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികൾ നടുന്നു.   
11 നടുന്ന ദിവസത്തിൽ നീ അതിന് വേലി കെട്ടുകയും  
രാവിലെ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു;  
എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും  
തട്ടുന്ന ദിവസത്തിൽ കൊയ്ത്ത് പൊയ്പോകും.   
   
 
12 അയ്യോ, അനേകജനതകളുടെ മുഴക്കം;  
അവർ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു!  
അയ്യോ, വംശങ്ങളുടെ ഇരച്ചിൽ!  
അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.   
13 വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു;  
എങ്കിലും അവിടുന്ന് അവരെ ശാസിക്കും;  
അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും;  
കാറ്റിനു മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും  
കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.   
14 സന്ധ്യാസമയത്ത് ഇതാ, ഭീതി!  
പ്രഭാതത്തിനു മുമ്പ് അവൻ ഇല്ലാതെയായി!  
ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും  
നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.