15
മോവാബിനെക്കുറിച്ചുള്ള പ്രവാചകം
1 മോവാബിനെക്കുറിച്ചുള്ള പ്രവാചകം:
ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു;
ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
2 ബയീത്തും ദീബോനും കരയേണ്ടതിനു
പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു;
നെബോവിലും മെദേബയിലും
മോവാബ് നിലവിളിക്കുന്നു;
അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും
താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു.
3 അവരുടെ തെരുവീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു;
അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും
എല്ലാവരും അലമുറയിട്ടു കരയുന്നു.
4 ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു;
അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു;
അതുകൊണ്ട് മോവാബിന്‍റെ ആയുധധാരികൾ അലറുന്നു;
അവന്‍റെ പ്രാണൻ അവന്‍റെ ഉള്ളിൽ നടങ്ങുന്നു.
5 എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു;
അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കും
എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു;
ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി
അവർ കരഞ്ഞുംകൊണ്ട് കയറിച്ചെല്ലുന്നു;
ഹോരോനയീമിലേക്കുള്ള വഴിയിൽ
അവർ നാശത്തിന്‍റെ നിലവിളികൂട്ടുന്നു.
6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു;
അതുകൊണ്ട് പുല്ലുണങ്ങി, ഇളമ്പുല്ലു വാടി,
പച്ചയായ സകലവും ഇല്ലാതെയായിരിക്കുന്നു.
7 അതിനാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും
അലരിത്തോട്ടിനക്കരയിലേക്ക് എടുത്തുകൊണ്ടുപോകുന്നു.
8 നിലവിളി മോവാബിന്‍റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു;
അലർച്ച എഗ്ലയീംവരെയും
കൂകൽ ബേർ-ഏലീം വരെയും എത്തിയിരിക്കുന്നു.
9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു;
ഞാൻ ദീമോന്‍റെമേൽ ഇതിലധികം വരുത്തും;
മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും
ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.