12
സ്തോത്രഗീതങ്ങൾ
1 ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ:
“യഹോവേ, അവിടുന്ന് എന്നോട് കോപിച്ചു
അവിടുത്തെ കോപം മാറി,
അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ
ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു.
2 ഇതാ, ദൈവം എന്‍റെ രക്ഷ;
യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടും
അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും
ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.”
3 അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ
രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.
4 ആ നാളിൽ നിങ്ങൾ പറയുന്നത്:
“യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ;
ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ;
അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ.
5 യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ;
അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു;
ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ.
6 സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം
നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”