19
യിസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഒരു വിലാപഗീതം
1 നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:
2 “നിന്‍റെ അമ്മ ആരായിരുന്നു;
ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന്
തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.
3 അവൾ തന്‍റെ കുട്ടികളിൽ ഒന്നിനെ വളർത്തി;
അത് ഒരു ബാലസിംഹമായിത്തീർന്നു;
അത് ഇരതേടി പിടിക്കുവാൻ ശീലിച്ച്,
മനുഷ്യരെ തിന്നുകളഞ്ഞു.
4 ജനതകൾ അവന്‍റെ വസ്തുത കേട്ടു;
അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു;
അവർ അവനെ കൊളുത്തിട്ട്
മിസ്രയീമിലേക്കു കൊണ്ടുപോയി.
5 എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു
എന്നു കണ്ടിട്ട് തന്‍റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി.
6 അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച്
ബാലസിംഹമായിത്തീർന്നു;
ഇര തേടിപ്പിടിക്കുവാൻ ശീലിച്ച്,
മനുഷ്യരെ തിന്നുകളഞ്ഞു.
7 അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്,
അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി;
അവന്‍റെ ഗർജ്ജനം ഹേതുവായി
ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.
8 അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന്
അവന്‍റെനേരെ വന്ന് അവന്‍റെമേൽ വലവീശി;
അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.
9 അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി
ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുപോയി;
ഇനി അവന്‍റെ നാദം യിസ്രായേൽ പർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്
അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
10 നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന
മുന്തിരിവള്ളിപോലെയാകുന്നു;
വളരെ വെള്ളം ഉള്ളതുകൊണ്ട്
അത് ഫലപ്രദവും തഴച്ചതുമായിരുന്നു.
11 അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു;
അത് തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു;
അത് പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും
പ്രസിദ്ധമായിരുന്നു.
12 എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു;
കിഴക്കൻകാറ്റ് അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു;
അതിന്‍റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി,
തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു.
13 ഇപ്പോൾ അതിനെ മരുഭൂമിയിൽ
ഉണങ്ങി വരണ്ട നിലത്തു നട്ടിരിക്കുന്നു.
14 അതിന്‍റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ടു
അതിന്‍റെ ഫലം ദഹിപ്പിച്ചുകളഞ്ഞു;
അതുകൊണ്ട് ആധിപത്യത്തിൻ്റെ ചെങ്കോലായിരിക്കുവാൻ തക്ക
ബലമുള്ള കോൽ അതിൽ നിന്നെടുക്കുവാൻ ഇല്ലാതെപോയി.
ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.